പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർവിസ് ആവശ്യത്തിന് മതിയായ ബസുകളില്ലാത്തതും ഓടുന്നവയിൽ പലതും കാലഹരണപ്പെട്ടതും കണക്കിലെടുത്ത് വാടക ബസുകളിലേക്ക് വീണ്ടും കെ.എസ്.ആർ.ടി.സി. 600 ബസുകളാണ് വാടകക്കെടുക്കുക.
ബസ് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് ബസുള്ളവർക്ക് ടെൻഡറിൽ പങ്കെടുക്കാം. ബസുകൾക്ക് എട്ടുവർഷത്തിൽ താഴെയാകണം പഴക്കം. ഓണക്കാല സർവിസും ശബരിമല സർവിസും ലക്ഷ്യമിട്ട് കൂടിയാണ് കോർപറേഷൻ നടപടി.
വാടകക്കെടുക്കുന്ന 600 ബസിൽ 200 എണ്ണം ശബരിമല സർവിസിനായി നീക്കിവെക്കും. 400 ബസുകൾ വിവിധ ഡിപ്പോകൾക്ക് വീതിച്ചുനൽകും. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള 4600 ബസുകളിൽ പകുതിയോളവും കാലാവധിയെത്തിയതാണ്. 2050 ബസുകൾ 15 വർഷം കഴിഞ്ഞവയാണ്. ശേഷിക്കുന്നവയിൽ ഭൂരിഭാഗവും 12 വർഷത്തിന് മേൽ പഴക്കമുള്ളവയും.
പത്തുവർഷത്തിനിടെ വാങ്ങിയത് 787 ബസുകൾ മാത്രവും. സർക്കാർ പ്രതിവർഷം 800 കോടി അനുവദിക്കുന്നുണ്ടെങ്കിലും കോർപറേഷന്റെ നഷ്ടം നികത്താൻ മാത്രമേ ഇത് തികയൂ. കാലാവധി കഴിഞ്ഞ ബസുകൾ സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് ഓടിക്കുന്നത്. ഇത് കേന്ദ്രനിയമത്തിന് എതിരുമാണ്.
ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിൽ വിഷയം എത്തിയ സാഹചര്യത്തിൽ അധികം വൈകാതെ പഴയ ബസുകളുടെ ഉപയോഗം തടയാൻ സാധ്യതയുണ്ട്. ഈ തിരിച്ചടി കൂടി മുന്നിൽ കണ്ടാണ് വാടക ബസുകളിലേക്ക് നീങ്ങുന്നത്. ഇത്തരം ബസുകൾ കെ.എസ്.ആർ.ടി.സിയുടെ എംബ്ലം പതിച്ചാണ് സർവിസിനെത്തിക്കുക. ഡ്രൈവർമാർ സഹിതമാകും ബസുകൾ വാടകക്കെടുക്കുക.
കണ്ടക്ടറെ കെ.എസ്.ആർ.ടി.സി നിയോഗിക്കും. ഇന്ധനച്ചെലവും ബസുകളുടെ അറ്റകുറ്റപ്പണി ചെലവും കരാറുകാർ വഹിക്കണം. കിലോമീറ്റർ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. ഇതിന് പുറമേ 70 ഓളം ലക്ഷ്വറി ബസുകൾക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഓണക്കാല സർവിസാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മുമ്പ് സ്കാനിയ ബസുകൾ വാടകക്കെടുത്തെങ്കിലും നഷ്ടത്തിലായ അനുഭവം കെ.എസ്.ആർ.ടി.സിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.