റിസർവേഷൻ സർവിസ് പൂർണമായി സ്വിഫ്റ്റിന് നൽകാൻ നീക്കം
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകൾ അടക്കമുള്ള റിസര്‍വേഷന്‍ ഷെഡ്യൂളുകൾ സ്വിഫ്റ്റിലേക്ക് മാറ്റുന്നു. സെപ്റ്റംബർ നാലുമുതൽ റിസർവ് ടിക്കറ്റ് ബുക്കിങ് പൂർണമായി സ്വിഫ്റ്റിലേക്ക് മാറ്റാനാണ് നിർദേശം. കഴിഞ്ഞയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കെ.എസ്.ആര്.ടി.സിയുടെ അന്തർസംസ്ഥാന പെര്‍മിറ്റുകള്‍ അടക്കം ദീര്‍ഘദൂര സര്‍വിസുകളായ സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ സ്വിഫ്റ്റ് ബസുകളിലേക്ക് മാറ്റിയതിനുപുറമെയാണ് റിസര്‍വേഷനും പൂർണമായി മാറ്റുന്നത്.
നിലവിൽ വർഷങ്ങളെടുത്ത് കെ.എസ്.ആർ.ടി.സി വൻ ലാഭത്തിലാക്കിയ സർവിസുകളാണ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു. ലാഭമുള്ള സർവിസുകൾ മാത്രം സ്വിഫ്റ്റിലേക്ക് മാറ്റുന്ന രീതിയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി അവലംബിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കെ.ടി.ഡി.എഫ്.സിയെപ്പോലെ കെ.എസ്.ആർ.ടി.സിയുടെ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തി അതിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് സ്വിഫ്റ്റ്. കെ.എസ്.ആര്.ടി.സിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകള്‍ സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്.ടി.സിക്കുതന്നെ വാടകക്ക് നൽകിയിരിക്കുകയാണ്. സ്വിഫ്റ്റ് സർവിസുകൾ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ പുതിയ ഒരു പെർമിറ്റുപോലും സ്വിഫ്റ്റ് എടുത്തിട്ടില്ല. കാലക്രമേണ സ്വിഫ്റ്റിന് ബസുകള്‍ വരുന്ന മുറക്ക് ബാക്കി സര്‍വിസുകളും കെ.എസ്.ആര്.ടി.സിക്ക് നഷ്ടമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വിഫ്റ്റിനെ കെ.എസ്.ആർ.ടി.സിയില്‍ ലയിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.