'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ' രമ്യ ഹരിദാസിനെതിരെ റിജിൽ മാക്കുറ്റി

തിരുവനന്തപുരം: ചിറയിൻകീഴിൽ എം.എൽ.എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ രമ്യയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. "എന്തുകൊണ്ട് യു.ഡി.എഫ് തരംഗത്തിലും ആലത്തൂർ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ..." എന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു റിജിൽ മാക്കുറ്റിയുടെ പരിഹാസം. പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്യ തർക്കവും സംഘർഷവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന സൂചന നൽകുന്നതാണ് റിജിലിന്റെ കുറിപ്പ്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫ് പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനായി രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളും പ്രാദേശിക നേതാക്കളും സ്ഥലത്തെത്തുകയും വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തി 14 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വീടുകയറി അതിക്രമം കാട്ടിയെന്ന് കാണിച്ച് സജാദും കുടുംബവും എം.എൽ.എക്കും സ്റ്റാഫിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

വിഷയം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇടപടുകയും മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു.

Tags:    
News Summary - Remya Haridas-Rijil Makkutty Controversy: Congress Leaders Booked After Chirayinkeezhu Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.