സ്ത്രീകൾക്ക് സൗജന്യ യാത്ര: എതിർപ്പുമായി സി.പി.എമ്മിന് പിന്നാലെ ബി.ജെ.പിയും; നാളെ സംസ്ഥാന വ്യാപക പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ നടപ്പാക്കുന്ന സൗജന്യ യാത്ര സ്ത്രീകളെ വഞ്ചിക്കുന്ന നിലപാടാണെന്നാരോപിച്ച് സി.പി.എമ്മിന് പിന്നാലെ ബി.ജെ.പിയും രംഗത്ത്. യുഡിഎഫ് സർക്കാരിനെതിരെ നാളെ സംസ്ഥാന വ്യാപക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.

കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ വാഗ്ദാനലംഘനം നടത്തുകയും സ്ത്രീകളെ സംഘടിതമായി വഞ്ചിക്കുകയുമാണെന്നാണ് ബി.ജെ.പി ആരോപണം. മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിലാണ് പ്രതിഷേധം. അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

‘നിലവിൽ കെഎസ്ആർടിസിക്ക് കീഴിലുള്ള 3000-ലധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗം വിവിധ പേരുകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ യാത്രാ സൗകര്യം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നലെവരെ ഓർഡിനറി വിഭാഗത്തിൽ സർവിസ് നടത്തിയിരുന്ന നിരവധി ബസുകൾക്ക് ‘സിറ്റി ഫാസ്റ്റ്’ ഉൾപ്പെടെയുള്ള പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിക്കുകയും, അതുവഴി സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിന് പകരം കണക്കുകളിൽ മാത്രം ആനുകൂല്യം കാണിച്ചുകൊണ്ട് യാഥാർത്ഥ്യത്തിൽ അവരെ വഞ്ചിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ഡിപ്പോ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫീസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ നേതാക്കൾ നേതൃത്വം നൽകും. സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ മുഴുവൻ സാധാരണ സർവീസുകളിലും സൗജന്യ യാത്ര ഉറപ്പാക്കുകയും തിരഞ്ഞെടുപ്പ് വാഗ്ദാനം പൂർണമായി നടപ്പാക്കുകയും ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകും’ -പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - KSRTC Free Travel for Women: BJP Statewide Protest March Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.