തിരുവനന്തപുരം: വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളും ചെടിപ്പടർപ്പുകളും നീക്കംചെയ്യാൻ കെ.എസ്.ഇ.ബി കർശന നിർദേശം നൽകി. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ ഏതെങ്കിലും വൈദ്യുതി ലൈനുകൾക്ക് മീതെ മരങ്ങൾ അപകടമാംവിധം ചാഞ്ഞുനിൽക്കുന്നതോ ചെടിപ്പടർപ്പുകൾ വൈദ്യുതി തൂണിലോ കമ്പിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നുകിടക്കുന്നതായോ ശ്രദ്ധയിൽപെട്ടാൽ ജോലിയിലെ വീഴ്ചയായി കാണുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുനൽകി. ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫിസർമാരായിരിക്കും ഉത്തരവാദികൾ. തടസ്സം നീക്കുന്നതിന് കമ്പനി ചെലവിടുന്ന തുക ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും ബോർഡ് തീരുമാനിച്ചു.
ഇടവപ്പാതിക്ക് മുമ്പ് തടസ്സങ്ങൾ നീക്കാൻ നിർദേശം നൽകിയിരുന്നു. എല്ലാ വർഷവും 65 കോടിയോളം രൂപയാണ് ബോർഡ് ഇതിന് ചെലവിടുന്നത്. ഇതിെൻറ പുരോഗതി 79 ശതമാനമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. നിർദേശം പാലിക്കുന്നതിൽ പിന്നാക്കം നിന്ന ഓഫിസർമാർക്ക് മേയ് 31നകം പ്രവൃത്തി പൂർത്തീകരിക്കാൻ നിർദേശം നൽകി.
ജൂൺ ഒന്നിനുശേഷം വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ മരച്ചില്ലകൾ, ചെടിപ്പടർപ്പുകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ പകർത്തി പൊതുജനങ്ങൾക്ക് ബോർഡിന് നൽകാം. ഉത്തരവാദപ്പെട്ട സെക്ഷെൻറയും അയക്കുന്ന ആളിെൻറയും വിശദാംശത്തോടുകൂടി 9496001912 എന്ന വാട്സ്ആപ് നമ്പറിലോ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കോ അയക്കാം.
ഈ വിവരങ്ങൾ വിലയിരുത്തി അത്തരം തടസ്സങ്ങൾ നീക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ മുഴുവൻ സമയ നോഡൽ ഓഫിസർ ഉണ്ടാകും. ചിത്രങ്ങളോ വിവരങ്ങളോ അയക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തണം. നോഡൽ ഓഫിസർ -ഡെപ്യൂട്ടി ചീഫ് എൻജിനീയർ (ടി.എ.ടു ഡയറക്ടർ -ഡിസ്ട്രിബ്യൂഷൻ) ഇ-മെയിൽ: ddkseb@kseb.in. ജൂലൈ 31 വരെ ലഭിക്കുന്ന കഴമ്പുള്ള ചിത്രങ്ങളിൽ/വിവരങ്ങളിൽ പ്രയോജനകരമായ 10 ചിത്രങ്ങൾക്ക്/വിവരങ്ങൾക്ക് ബോർഡ് പാരിതോഷികം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.