വൈദ്യുതി പ്രതിസന്ധി: ഇരുട്ടിലാക്കിയത് കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത
കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളിയാഴ്ചത്തെ ജലത്തിന്‍റെ അളവ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടും കെ.എസ്.ഇ.ബി കെടുകാര്യസ്ഥത മൂലമാണെന്നതിന് തെളിവാകുന്നു. 2023 സെപ്റ്റംബർ 11ന് 1,682 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, വെള്ളിയാഴ്ച 2,610 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളമുള്ളതായാണ് കണക്ക്.
2023 സെപ്റ്റംബറിൽ ഇപ്പോഴത്തേക്കാൾ 928 ദശലക്ഷം യൂനിറ്റ് കുറവ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമേ ഉണ്ടായിരുന്നള്ളൂ. എന്നിട്ടും അന്ന് ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ലോഡ് ഷെഡ്ഡിങ് ഏർപെടുത്തിയതോടെയാണ് കെടുകാര്യസ്ഥത വെളിപ്പെടുന്നത്. 2023ഉം എൽനിനോ വർഷമായിരുന്നു.
പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശൃംഖല അന്നത്തേക്കാളും കൂടിയിട്ടുണ്ട്. എന്നാൽ, വൈദ്യുതി എത്തിക്കാൻ മുൻകൂട്ടി കരാറിൽ ഏർപ്പെടുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. സാധാരണ പുറത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഏപ്രിൽ, മേയ് മാസങ്ങളിലാണ് കരാർ ഒപ്പുവെക്കുന്നത്. 2023 ഏപ്രിലിൽ വൈദ്യുതി കരാറുകൾ ഉണ്ടാക്കിയിരുന്നു.
ഇത്തവണ ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പായിരുന്നു. അതിനാൽ അന്നത്തെ സർക്കാർ കരാറുണ്ടാക്കാൻ ശ്രദ്ധിച്ചില്ല. കരാറുണ്ടാക്കുന്നത് ഉദ്യോഗസ്ഥ തലത്തിലാണ്. ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതിന്‍റെ ഫലമാണ് ഇപ്പോൾ ജനം അനുഭവിക്കുന്നതെന്ന് വൈദ്യുതി രംഗത്തെ വിദഗ്ധർ ചൂണ്ടികാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.