കോഴിക്കോട്: ഇതു പോലൊരു പെരുന്നാൾ രാവ് മിഠായിതെരുവിെൻറയും തെക്കേപ്പുറത്തിെൻറയും ചരിത്രത്തിലുണ്ടാവില്ല. കോവിഡ്ഭീതി പരന്നതോടെ കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും ഈദുൽ ഫിത്വറിനും മിഠായിതെരുവിൽ നിയന്ത്രണങ്ങൾ മാത്രമായിരുന്നുവെങ്കിൽ ബലി പെരുന്നാളെത്തിയതോടെ തെരുവ് പൂർണമായി അടച്ചു.
മിഠായിതെരുവ് ഉൾപ്പെടുന്ന വലിയങ്ങാടി വാർഡ് കെണ്ടയ്ൻമെൻറ് സോണായതോടെയാണിത്. പെരുന്നാൾ ആഘോഷം വാനോളമുയരുന്ന തെക്കേപ്പുറം മേഖലയും കണ്ടെയ്ൻമെൻറ് സോണിലായതിനാൽ അടച്ചു. കുറ്റിച്ചിറയിൽനിന്ന് നഗരത്തിലേക്കുള്ള ഇടവഴികളെല്ലാം റസിഡൻറ്സ് അസോസിയേഷനുകൾ മുൻകൈയെടുത്ത് അടച്ചു.
അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇടിയങ്ങര മാർക്കറ്റിലും മറ്റും നടന്നെത്തിയാണ് തെക്കേപ്പുറത്തുകാർ സാധനങ്ങൾ വാങ്ങിയത്.മിഠായിതെരുവിലെ 150 ലേറെ തുണിക്കച്ചവടക്കാർക്കും 20 ലേറെ ചെരുപ്പ് കച്ചവടക്കാർക്കും ഇവരെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾക്കും ഇത്തവണ കഷ്ടപ്പാടിെൻറ പെരുന്നാളായി. കച്ചവടം നിലച്ചതിെൻറ നഷ്ടക്കണക്കുമായി എന്തുചെയ്യണമെന്നറിയാതെയിരിക്കയാണ് നഗരത്തിലെ വസ്ത്രവ്യാപാരികൾ. കോഴിക്കോട്ടെ എറ്റവും വലിയ വസ്ത്ര വിപണിയായ മിഠായിതെരുവ് അടച്ചതോടെ നഗരത്തോട് ചേർന്ന മറ്റ് തുണിക്കടകൾക്ക് മുമ്പിൽ വരി രൂപപ്പെട്ടു. നിശ്ചിത എണ്ണം ആളുകളെ പരിശോധന നടത്തിയ ശേഷമാണ് കടകളിൽ പ്രവേശിപ്പിച്ചത്.
ചെറിയ പെരുന്നാളിന് കോവിഡ് ലോക്ഡൗണിൽ അയവ് വന്നിട്ടും കടകൾ തുറക്കാൻ അനുമതി കിട്ടിയില്ലെന്നായിരുന്നു പരാതിയെങ്കിൽ ബലി പെരുന്നാളിന് മൊത്തം അടഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് മിഠായി തെരുവ് കണ്ടെയ്ൻമെൻറ് സോണിലായത്. ചെറിയ പെരുന്നാൾ കാലത്ത് കനത്ത പൊലീസ് നിയന്ത്രണത്തിൽ രാവിലെ ഏഴ് മുതൽ അഞ്ച്വരെയായിരുന്നു മിഠായിതെരുവിലെ കച്ചവടം. ചെറിയ പെരുന്നാളിന് തന്നെ സാധാരണ പെരുന്നാൾ കച്ചവടത്തിെൻറ 10 ശതമാനം പോലും വ്യാപാരം നടന്നില്ലെന്ന് എസ്.എം.സ്ട്രീറ്റ് മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി ഉമർകുട്ടി കാരിയിൽ പറഞ്ഞു. റെഡിമെയ്ഡ്, കുട്ടികളുടെ ഉടുപ്പുകൾ, ബനിയൻ, മറ്റ് അടിവസ്ത്രങ്ങൾ എന്നിവക്കൊപ്പം ചെരുപ്പ് കച്ചവടവും ബലി പെരുന്നാൾ തലേന്ന് പൊടിപൊടിക്കാറുണ്ട്. രാത്രി 12 കഴിഞ്ഞും കടകൾ തുറന്നിരിക്കുന്ന കാലം ഓർമമാത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.