ഗാന്ധിനഗർ (കോട്ടയം): മണർകാട്ട് കരിമ്പിൻ ജ്യൂസ് തയാറാക്കുന്നതിനിടെ യന്ത്രത്തിൽ കൈപ്പത്തി കുടുങ്ങിയ യുവതിയുടെ ഒരുവിരൽ മുറിച്ചുമാറ്റി. മറ്റൊരു വിരൽ ശസ്ത്രക്രിയ നടത്തി. മണർകാട് ഇല്ലിവളവിൽ താമസിക്കുന്ന കാസർകോട് വെള്ളരിക്കുന്ന് ചിറ്റാരിക്കൽ പാറയ്ക്കൽ സന്തോഷിെൻറ ഭാര്യ ഗീതയുടെ (36) നടുവിരലാണ് പൂർണമായും മുറിച്ചുനീക്കിയത്.
ചെറുവിരൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയെങ്കിലും പ്രവർത്തന സാധ്യത വീെണ്ടടുക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിൽ ചതഞ്ഞരഞ്ഞ് അറ്റുതൂങ്ങിയ നടുവിരലാണ് മുറിച്ചുമാറ്റിയത്. തുടയിൽനിന്ന് മാംസമെടുത്ത് ചെറുവിരലിൽ ഘടിപ്പിച്ചാണ് പ്ലാസ്റ്റിക് സർജറി പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ കഴിയുന്ന ഗീതക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ബുധനാഴ്ച രാവിലെ 10ന് മണർകാട് ഐരാറ്റുനടക്കുസമീപം റോഡരികിലായിരുന്നു സംഭവം. രണ്ടുവർഷമായി സന്തോഷും ഭാര്യ ഗീതയും രണ്ട് ആൺമക്കളുമായി ഇവിടെ വാടകക്ക് താമസിക്കുകയാണ്. സന്തോഷിന് രാവിലെ മീൻ വിൽപനയും ഉച്ചക്കുശേഷം ലോട്ടറി കച്ചവടവുമാണ്. ഒരുമാസം മുമ്പാണ് ഗീത ഐരാറ്റുനടയിൽ കരിമ്പിൻ ജ്യൂസ് വിൽപന ആരംഭിച്ചത്. ജ്യൂസ് തയാറാക്കാൻ യന്ത്രത്തിലേക്ക് കരിമ്പ് കയറ്റുേമ്പാൾ വലതുകൈവിരലുകൾ കയറിപ്പോയി. നിലവിളിച്ച ഗീത യന്ത്രം ഒാഫാക്കിയെങ്കിലും വിരലുകൾ കുടുങ്ങിനിന്നു.
മണർകാട് എസ്.െഎ പ്രസാദ് എബ്രഹാം വർഗീസ്, കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ ഒാഫിസർ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ യന്ത്രത്തിെൻറ മുകൾ ഭാഗം അഴിച്ചെടുത്താണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വാടകക്ക് താമസിച്ച് ജോലിയെടുക്കുന്ന കുടുംബത്തിന് ചികിത്സച്ചെലവുകൾ താങ്ങാനാവുന്നില്ല. നവജീവൻ ട്രസ്റ്റി പി.യു. തോമസ് മരുന്നുകൾ വാങ്ങി നൽകി. ഒപ്പം ഭക്ഷണം ഉൾപ്പെടെ സഹായങ്ങളും വാഗ്ദാനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.