മലപ്പുറം: ഇന്നലെ ‘ആമുഖം’ എന്ന പേരിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട് മുസ്‍ലിം ലീഗിനെ മുൾമുനയിലാക്കി, പിന്നീട് തിരുത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇന്ന് വീണ്ടും പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് ഇത്തവണ ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിച്ചത്.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ സ്നേഹിക്കുന്നവർ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.
പക്ഷെ എ.കെ. ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു.എ. ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്’ -എന്നാണ് അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്നലെ വൈകീട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ടത്താണി ആദ്യ കുറിപ്പിട്ടത്.
‘മുസ്‍ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വൻവിവാദമാവുകയും ഊഹാപോഹങ്ങൾക്ക് ഇടവരുത്തുകയും ചെയ്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പും പുറത്തിറക്കിയിരുന്നു.
ഇത് ഒരു കുറിപ്പിന്റെ ആമുഖമാണെന്നും ചിലർ വെച്ച കണ്ണട വികലമായതിനാൽ അതിനു മറ്റൊരു ഭാഷ്യം നൽകിയത് കൊണ്ടാണ് ഫുൾ ടെസ്റ്റ് കൊടുക്കേണ്ടി വന്നതെന്നുമായിരുന്നു രണ്ടത്താണി പറഞ്ഞത്. മുഴുവൻരൂപമെന്ന പേരിൽ പുതിയ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്‍ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ഇന്നത്തെ മുസ്‍ലിംലീഗ് സ്ഥാനാർത്ഥികളുടെ പട്ടികയും ഈ ഗണത്തിൽപെട്ടതാണ്. ദേശീയതലത്തിൽ യൂത്ത് ലീഗിനും എം.എസ്.എഫിനും വിലാസമുണ്ടാക്കിക്കൊടുത്ത യുവജന -വിദ്യാർഥി നേതാക്കളും പ്രഗത്ഭരായ വനിതാ നേതാക്കളും തൊഴിലാളി വർഗത്തിന്റെ അവകാശസമര പോരാട്ടത്തിലെ നായകന്മാരും തുടങ്ങി ഒട്ടേറെ പ്രതിഭാശാലികൾ ഇത്തവണ മുസ്‍ലിംലീഗിന്റെ സ്ഥാനാർഥി പട്ടികയിലുണ്ട്. പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതാണ് ലീഗിന്റെ സവിശേഷത. വിജയത്തിലും അത് പ്രതിഫലിക്കും’ -എന്നായിരുന്നു പുതിയ കുറിപ്പ്.
എന്നാൽ, ഈ വിശദീകരണം വെറുതെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് രണ്ടത്താണിയുടെ ഇപ്പോഴത്തെ തുറന്നെഴുത്ത്. പാർട്ടി സ്ഥാനാർഥി നിർണയത്തിൽ താൻ അതൃപ്തനാണ് എന്ന് തുറന്ന് സമ്മതിക്കുകയാണ് അദ്ദേഹം.
കല്ലട്ര മാഹിൻ ഹാജി -കാസർകോട്
എ.കെ.എം. അഷ്റഫ് -മഞ്ചേശ്വരം
കാസിം കൂടരഞ്ഞി -തിരുവമ്പാടി
കരീം ചേലേരി -അഴീക്കോട്
കുറുക്കോളി മൊയ്തീൻ -തിരൂർ
അഡ്വ. ഫൈസൽ ബാബു- കോഴിക്കോട് സൗത്ത്
പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം
കെ.എം. ഷാജി- വേങ്ങര,
ഫാത്തിമ തഹ്ലിയ- പേരാമ്പ്ര,
ജയന്തി രാജൻ- കൂത്തുപറമ്പ്
കൊടുവള്ളി- പി.കെ ഫിറോസ്
എം.എ റസാഖ്- കുന്ദമംഗലം
പാറക്കൽ അബ്ദുല്ല- കുറ്റ്യാടി
ടി.പി അഷ്റഫലി - കൊണ്ടോട്ടി
പി.കെ ബഷീർ - ഏറനാട്,
എൻ.എം ഷംസുദ്ദീൻ - മണ്ണാർക്കാട്
ആബിദ് ഹുസൈൻ തങ്ങൾ- കോട്ടക്കൽ
പി.എം.എ. സമീർ- തിരൂരങ്ങാടി
എം. റഹ്മത്തുല്ല - മഞ്ചേരി
തിരുവമ്പാടി- കാസിം കൂടരഞ്ഞി
വള്ളിക്കുന്ന് -ടി.വി ഇബ്രാഹീം
പി.കെ. നവാസ്- താനൂർ
നജീബ് കാന്തപുരം- പെരിന്തൽമണ്ണ
സി.എച്ച്. റഷീദ്- ഗുരുവാർ
വി.ഇ. അബ്ദുൽ ഗഫൂർ കളമശ്ശേരി
മഞ്ഞളാംകുഴി അലി- മങ്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.