വടകര: കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തി വിശദമായി പരിശോധിക്കുന്നതായും കൂടുതൽ പേരെ ചോദ്യംചെയ്യാനുണ്ടെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു.
കേസിൽ വിശദമായ അന്വേഷണത്തിന് മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്തു നടത്താൻ ഡി.ജി.പിയുടെ അനുമതി ലഭിച്ചെന്ന് എസ്.പി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഷാജുവിനെയും ജോളിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. മൊഴി പരിശോധിക്കണമെന്നും ഷാജു എവിടെ പോയാലും അറിയിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും എസ്.പി പറഞ്ഞു.
ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയത് തന്‍റെ അറിവോടെയാണെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സിലിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിക്ക് ഒത്താശ ചെയ്തു. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഷാജു പറഞ്ഞിരുന്നതായി വിവരമുണ്ടായിരുന്നു.
എന്നാൽ, ഷാജുവിന്‍റെയും ജോളിയുടെയും മൊഴി മാത്രം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. അതിന്‍റെ ഭാഗമായാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.