കൊച്ചി: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ കോന്തുരുത്തിപ്പുഴ പുനരധിവാസ ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി. മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സെക്രട്ടറി ഷിബു പി.എസ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടി ആരംഭിച്ചത്.
പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി 80 പേർക്ക് 14 ലക്ഷം രൂപ വീതം കൈമാറി. സർക്കാർ മാനദണ്ഡപ്രകാരം എല്ലാ രേഖകളും കൈമാറിയവർക്കാണ് ബാങ്ക് വഴി തുക നൽകിയത്. ഒറ്റത്തവണ ധനസഹായം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുകയായിരുന്നു. തുക കൈപ്പറ്റിയ ഗുണഭോക്താക്കൾ കെട്ടിടങ്ങൾ നഗരസഭക്ക് സ്വമേധയാ വിട്ടുനൽകി. വീടുകൾ നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുക്കുകയും പൊളിച്ചുനീക്കൽ നടപടികൾക്കായി ബന്ധപ്പെട്ട സോണൽ ഓഫിസർമാർക്ക് കൈമാറുകയും ചെയ്തു.
ബാങ്ക് രേഖകളിൽ അപാകതയുണ്ടായിരുന്ന എട്ട് പേർക്ക് അത് പരിഹരിച്ച് തിങ്കളാഴ്ച തുക കൈമാറും. 20 പേരൊഴികെ മറ്റെല്ലാവരും കോർപറേഷൻ നടപടികളുമായി സഹകരിക്കുന്നുണ്ടന്ന് മേയർ പറഞ്ഞു.രേഖകൾ ഹാജരാക്കാൻ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരം 16 ന് മുമ്പ് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഒഴിപ്പിക്കപ്പെടുന്ന 126 കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ കൂടുതൽ തുകയും വഹിക്കുന്നത് കൊച്ചി നഗരസഭയാണ്. പുനരധിവാസത്തിനായി ആകെ ആവശ്യമായത് 17.64 കോടി രൂപയാണ്.
പ്ലാൻ ഫണ്ടിൽനിന്നും പി.എം.എ.വൈ പദ്ധതി വിഹിതത്തിൽ നിന്നുമായി 11.83 കോടി മുൻകൂട്ടി വകയിരുത്തിയതോടൊപ്പം തനത് ഫണ്ടിൽ നിന്നും 4.54 കോടികൂടി ചേർത്ത് ആകെ 16.38 കോടി രൂപയാണ് ഈ പദ്ധതിക്കായി കൊച്ചി നഗരസഭ വിനിയോഗിക്കുന്നത്. എന്നാൽ ബാക്കി തുകയായ 1.26 കോടി രൂപ മാത്രമാണ് സർക്കാർ വിഹിതമായി ലൈഫ് മിഷനിൽനിന്ന് ലഭ്യമാകുന്നത്. പുഴയുടെ പുനരുദ്ധാരണത്തിനായി സഹകരിച്ച ഗുണഭോക്താക്കൾക്കും ആക്ഷൻ കൗൺസിലിനും മേയർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.