ബംഗളൂരു: സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവർന്ന സംഭവത്തിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് കോടാലി ശ്രീധരനായുള്ള അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. കവർച്ചക്കേസിൽ ശ്രീധരന്റെ സംഘത്തിലെ 10 മലയാളികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടോൾ പ്ലാസകളിൽനിന്ന് ശേഖരിച്ച, പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫാസ്ടാഗ് വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തൃശൂർ സ്വദേശികളായ പി.കെ. രാജീവ് (48), ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ (26), ടി.സി. സനൽ (34), എറണാകുളം മരട് സ്വദേശി അഖിൽ (28), നിലമ്പൂർ സ്വദേശികളായ ജസീൻ ഫാരിസ് (28), പി. സനഫ് (33), എസ്. സമീർ (31), സൈനുല്ലാബ്ദീൻ (24), എ.പി. ഷെഫീഖ് (31), റംഷീദ് എന്ന മുസ്താഫ് (25) എന്നിവരെയാണ് ബംഗളൂരുവിന് പുറത്തുള്ള മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽനിന്ന് 9.70 ലക്ഷം രൂപയും രണ്ടു കാറുകളും മോഷണത്തിനുള്ള ആയുധങ്ങളും പിടിച്ചെടുത്തു. മോഷ്ടിച്ച 90 ലക്ഷത്തോളം മുഖ്യപ്രതിയായ കോടാലി ശ്രീധരന്റെ കൈവശമാണെന്നാണ് സൂചന. ശ്രീധരനെ പിടികൂടാനായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. മാർച്ച് 11ന് പുലർച്ച ആറിന് ബംഗളൂരു നഗരപരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായകനഹള്ളിയിലാണ് കവർച്ച നടക്കുന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽനിന്നുള്ള പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചായിരുന്നു കവർച്ച. കാറിൽ സ്ഥാപനത്തിലെ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഹൈവേകൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി കവർച്ച നടത്തുന്നതാണ് കോടാലി ശ്രീധരന്റെയും സംഘത്തിന്റെയും രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.