കൊച്ചി: കൊച്ചി നഗരത്തിെൻറ വേറിട്ട മുഖവും മാനം മുട്ടുന്ന പ്രതീക്ഷകളുമായി മെട്രോ ഒാടിത്തുടങ്ങി. കേരളത്തിെൻറ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.ആദ്യ റൗണ്ടില്‍ തന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടതായും കൂടുതല്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോക്കായി കേന്ദ്രം രണ്ടായിരം കോടി രൂപയിലധികം അനുവദിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനാണ് കൊച്ചി മെട്രോയുടെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയത്. മെട്രോ ഉദ്ഘാടനത്തിന് ആരെ വിളിക്കണമെന്ന് സംസ്ഥാന സർക്കാറിന് ആശങ്കയുണ്ടായിരുന്നില്ല. ഉദ്ഘാടനം വിവാദമാക്കാൻ ശ്രമിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നു. തിരക്ക് പിടിച്ച പരിപാടികളുള്ളയാളാണ് പ്രധാനമന്ത്രി, അദ്ദേഹം ഈ പരിപാടിക്ക് വന്നതിന് നന്ദി അറിയിക്കുന്നു. രാജ്യത്താകെയുള്ള തൊഴിലാളികളാണ് മെട്രോ യാഥാർത്ഥ്യമാക്കിയതെന്നും പിണറായി വ്യക്തമാക്കി. ഇ.ശ്രീധരൻ മെട്രോക്ക് പിന്നിൽ വഹിച്ച പങ്കിനെയും പിണറായി എടുത്തു പറഞ്ഞു. വിഭവശേഷി കുറഞ്ഞ കേരളത്തിന് കേന്ദ്രത്തിൻറെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യത്തിൽ കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളത്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തെ സംസ്ഥാനസര്‍ക്കാര്‍ എതിർത്തതെന്നും പിണറായി കൂട്ടിച്ചേർത്തു.
സ്വാഗത പ്രഭാഷണത്തിനിടെ ഇ.ശ്രീധരൻറെ പേര് പറഞ്ഞപ്പോൾ വേദിയിൽ നിലക്കാത്ത കൈയ്യടികളായിരുന്നു. കരഘോഷം മിനിട്ടുകളോളം നീണ്ടുനിന്നു. അതിനിടെ പ്രധാനമന്ത്രിക്കൊപ്പമുള്ള മെട്രോ യാത്രയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കയറിയത് വിവാദമായി.
പ്രധാനമന്ത്രിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തിയാണ് സ്വീകരിച്ചത്.
പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ടാര്‍മാര്‍ക്കില്‍ നിന്ന് നേരെ വാഹനവ്യൂഹത്തിലേക്കാണ് പ്രധാനമന്ത്രി നടന്നത്. കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
പിന്നീട് അദ്ദേഹം റോഡ് മാര്‍ഗം പാലാരിവട്ടത്തെത്തി. പാലാരിവട്ടം സ്റ്റേഷനിൽ നാട മുറിച്ചശേഷം പത്തടിപ്പാലം വരെയും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. തുടർന്നാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ നഗരം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. 2000ഒാളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.