കൊച്ചി: പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്‌മെന്റിൽനിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എം. ഷാജിക്കെതിരായ വിജിലൻസ്, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസുകളിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈകോടതി വീണ്ടും നീട്ടി.
25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിൽ രണ്ടാഴ്ചയും ഇ.ഡി കേസിൽ വീണ്ടും കേസ് പരിഗണിക്കുന്ന ചൊവ്വാഴ്ച വരെയുമാണ് സ്റ്റേ നീട്ടിയത്.
കണ്ണൂർ അഴീക്കോട് ഹൈസ്കൂളുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിയെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി ജൂലൈ 26വരെ വിലക്കിയിരുന്നു.
വീണ്ടും കേസ് പരിഗണിച്ച ജസ്റ്റിസ് കെ. ബാബു, ഹരജിക്കാരുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017ൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് എസ്.പിക്കു കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
എന്നാൽ, വിജിലൻസിന്റെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽനിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നെന്നാണ് ആരോപണം.
സ്കൂൾ മാനേജ്മെന്റിൽനിന്ന് കോഴ വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്ന് സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി ഏപ്രിലിൽ ഉത്തരവിട്ടത് ചോദ്യം ചെയ്തുള്ള ഹരജി ജസ്റ്റിസ് വി.ജി. അരുണാണ് പരിഗണിച്ചത്.
ബുധനാഴ്ച കേസ് പരിഗണണനക്കെത്തിയെങ്കിലും അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.