കെ.എം. ഷാജഹാൻ
കൊച്ചി: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബറും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് ജാമ്യം. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് തള്ളിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവർത്തികരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.
തിടുക്കത്തിൽ കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കൊച്ചിയിൽ എത്തിച്ച പൊലീസ് നടപടിക്കാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചതോടെ തിരിച്ചടിയായത്. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം.
അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളെയും പൊലീസിന്റെ അവകാശവാദങ്ങളും കോടതി ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ എങ്ങനെയാണ് പൊലീസ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചോദിച്ചു. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസിന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാൻ കഴിയുകയെന്നും കോടതി ചോദിച്ചു.
എന്നാൽ, ചെങ്ങമനാട് എസ്.എച്ച്.ഒ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടതിനാലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പ്രതിക്ക് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്നാൽ, റിമാൻഡ് റിപ്പോർട്ടിലുള്ള ലൈംഗിക പരാമർശങ്ങളൊന്നും വീഡിയോയിൽ ഇല്ലല്ലോയെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരാഞ്ഞു.
ഷൈനിനിന്റെ പരാതിയിൽ ഷാജഹാനെ കൂടാതെ കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് യൂട്യൂബർ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
സൈബർ ആക്രമണത്തിനെതിരെ ഷൈൻ നൽകിയ പരാതിയെക്കുറിച്ച് ഷാജഹാന് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്.ഐ.ആറിനെക്കുറിച്ച് അവരുടെ പേര് പറഞ്ഞാണ് ഷാജഹാൻ വീഡിയോ ചെയ്തത്. ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ ഷൈന്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ ഷാജഹാനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച പൊലീസ് ഷാജഹാന്‍റെ വീട് റെയ്ഡ് ചെയ്ത് ഐ ഫോൺ കസ്‌റ്റഡിയിലെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കേസിലെ രണ്ടാം പ്രതിയായ ഷാജഹാൻ എത്തിയിരുന്നില്ല.
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കലിലെ ഷാജഹാന്‍റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന പേരിലെ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്‍റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹികവിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.