തിരുവനന്തപുരം: തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കിടയിലെ ‘കെ.എം.ബി’യുടെ വിയോഗം ഉൾക്കൊള്ളാനാകാതെ മാധ്യമസമൂഹം. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ (35) ചേതനയറ്റ ശരീരം കണ്ട് പലരും പൊട്ടിക്കരഞ്ഞു. മാധ്യമ കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്നു കെ.എം.ബി. തിരുവനന്തപുരം പ്രസ്ക്ലബിെൻറയും കേരള പത്രപ്രവർത്തക യൂനിയെൻറയും എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ തന്നെയുണ്ടായിരുന്നു ബഷീർ.
നിയമസഭ റിപ്പോർട്ടിങ്ങിലെ ശ്രദ്ധേയ സംഭാവനകൾക്ക് കഴിഞ്ഞ ദിവസം കേരള മീഡിയ അക്കാദമി ബഷീറിനെ ആദരിച്ചിരുന്നു. ഈ ചടങ്ങിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. ബഷീറിെൻറ ചുറുചുറുപ്പും കഴിവുമാണ് ചെറിയ പ്രായത്തിൽതന്നെ യൂനിറ്റ് ചുമതല നൽകാൻ പ്രേരകമായത്. നിയമസഭ റിപ്പോർട്ടിങ്ങിൽ മികവ് കാട്ടിയ അദ്ദേഹം ദൂരദർശൻ, ആകാശവാണി എന്നിവക്കായി നിരവധി അവലോകനങ്ങളും തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നരയോടെ മൃതദേഹം പ്രസ്ക്ലബിൽ പൊതുദർശനത്തിന് െവച്ചപ്പോൾ അവിടെയെത്തിയ ജനക്കൂട്ടംതന്നെ ബഷീറിനോടുള്ള സ്നേഹം വ്യക്തമാക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശിയായ ബഷീർ 2004ൽ സിറാജ് പത്രത്തിെൻറ തിരൂരിലെ പ്രാദേശിക റിപ്പോർട്ടറായി. പിന്നീട് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി. 2006ലാണ് തിരുവനന്തപുരം ബ്യൂറോയിലെത്തുന്നത്. ബ്യൂറോ ചീഫായ അദ്ദേഹം പിന്നീട് യൂനിറ്റ് മേധാവിയുടെ ചുമതലയിലായിരുന്നു. പ്രമുഖ സൂഫി പണ്ഡിതൻ വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ്. ജസീലയാണ് ഭാര്യ. മക്കൾ: ജന്ന, അസ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.