കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. ഇത്രയും ഗൗരവമായ ആരോപണങ്ങൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണ് എന്നായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.
പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ല. സ്ത്രീകൾക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാകുന്ന ഒരു മാനസികാവസ്ഥക്ക് ഉടമയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇയാൾക്കെതിരെ തുടർച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാകാൻ ഉൾപ്പെടെ അവസരം നൽകി കോൺഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തിൽ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും കെ.കെ. ശൈലജ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വ്യാജ ഐ.ഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുണ്ട്. വ്യാജ ഐ.ഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐ.ഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമ നടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭക്കാകെ നാണക്കേടാണെന്നും കെ.കെ. ശൈലജ വാർത്താ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.