കണ്ണൂർ: കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്ത്തകന് സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി കണ്ണൂർ ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. നാരായണ നായികും മൃതദേഹം സൂക്ഷിച്ച തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടും അറിയിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള കാര്യങ്ങൾ ഫോറൻസിക് സർജൻ അടക്കമുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ജീവനക്കാർ, പൊലീസുകാർ, നാട്ടുകാർ അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്മോർട്ടം നടക്കുക.
ചൊവ്വാഴ്ച വൈകീട്ടാണ് ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സലാഹുദ്ദീന് (30) കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലായിരുന്നു സംഭവം.
രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുന്നതിനിടെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന് വാഹനത്തില്‍നിന്ന് ഇറങ്ങി. ഈ സമയം രണ്ടുപേര്‍ പിന്നില്‍നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. തുടര്‍ന്ന് അക്രമിസംഘം രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.
കഴുത്തിലും, തലക്കും ആഴത്തിൽ വെട്ടേറ്റ യുവാവിനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണവം ലത്തീഫിയ ഹൗസിൽ യാസിൻ കോയ തങ്ങളുടെയും നുസൈബയുടെയും മകനാണ് സലാഹുദ്ദീന്. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഫസലുദ്ദീൻ, ലത്തീഫ, സാഹിദ, സഹിദയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.