പത്തനംതിട്ട: വേർപാടിലും അഞ്ച് കുരുന്നുകൾക്ക് ജീവൻ പകുത്തുനൽകിയ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴി. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സി.എസ്.ഐ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
ആശുപത്രിയിലും കുഞ്ഞിന്‍റെ വീട്ടിലും പള്ളിയിലുമായിരുന്നു പൊതുദർശനം. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നൂറുകണക്കിനാളുകളാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയിലേക്ക് എത്തിയത്. രാഷ്ട്രീയ നേതാക്കളടക്കം പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് തുടങ്ങിയവർ പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ നൽകി.
മസ്തിഷ്ക മരണാനന്തരം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം. പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായിരുന്നു. കഴിഞ്ഞ അഞ്ചിന് എം.സി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതര പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തത്.
ആലിന്‍റെ രണ്ടു വൃക്കകൾ നൽകിയ പത്തു വയസ്സുള്ള ശ്രേയയും കരൾ സ്വീകരിച്ച ആറുമാസം പ്രായമുള്ള ധ്രിയയും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങുകയാണ്. ശ്രീചിത്രയിലെത്തിച്ച ആലിനിന്‍റെ ഹൃദയവാൽവ് നടപടികൾ പൂർത്തിയാക്കി സൂക്ഷിക്കും. പിന്നീടാകും സ്വീകർത്താവിനെ നിശ്ചയിക്കുക. നേത്രപടലങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.