കടുത്തുരുത്തി: ലോക് ഡൗണിനെ തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഹോട്ടൽ തൊഴിലാളി മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച് തൂങ്ങി മരിച്ചു. കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടിൽ രാജു സെബാസ്റ്റ്യനാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് കുടുംബ വീട്ടിലാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക് ഡൗണിനെ തുടർന്ന് ജോലിയില്ലാതായതിനാൽ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രിക്ക് കത്ത് എഴുതി പോക്കറ്റിൽ ഇട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നു. എട്ട് വർഷമായി മുട്ടുച്ചിറയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. രണ്ടര മാസത്തോളമായി ഹോട്ടലുകൾ അടഞ്ഞതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.14 വർഷമായി വാടക വീട്ടിലാണ് താമസം. രോഗികളായ രാജുവും ഭാര്യ ഷീലയും ബുദ്ധിമുട്ടിയാണ് രണ്ടു മക്കളെ പഠിപ്പിച്ചിരുന്നത്. മുത്തമകൾ എയ്ഞ്ചൽ എട്ടാം ക്ലാസിലും മകൻ ഇമ്മാനുവൽ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റും കടം വാങ്ങിയും വർഷങ്ങൾക്ക് മുമ്പ് ആറു സെൻറ് വാങ്ങിയിരുന്നു. എന്നാൽ, പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ സമർപ്പിെച്ചങ്കിലും വീട് ലഭിച്ചില്ല. മങ്ങാട് അലരിയിൽ വാടക വീട്ടിൽ താമസിക്കുന്ന രാജു തിങ്കളാഴ്ച രാവിലെ രണ്ട് കിലോമീറ്റർ അകലെ തറവാട്ടിൽ രോഗിയായ അമ്മയെ കാണാൻ എത്തിയതായിരുന്നു. അമ്മയെ കണ്ടശേഷം കാണാതായ ഇയാളെ പൂട്ടിയിട്ട മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.