പാലക്കാട്: പ്രളയത്തിന് ശേഷം സംസ്ഥാനത്ത് മഴ നിലച്ചിട്ട് ഒരുമാസം പിന്നിടുന്നു. ആഗസ്റ്റ് 21നാണ് വ്യാപകമായി മഴ ലഭിച്ചത്. അതിന് ശേഷം ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് പെയ്തതല്ലാതെ മഴ പെയ്തിട്ടില്ല. പ്രളയശേഷം പുഴകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ മഴക്കുറവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച (സെപ്റ്റംബർ 13-19) വരെ 93 ശതമാനമാണ് സംസ്ഥാനത്തെ മഴക്കണക്ക്. 45.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ആകെ ലഭിച്ചത് 3.2 മില്ലിമീറ്റർ മാത്രം. സ്ഥിതിവിവര കണക്കിൽ കേരളത്തിൽ കാലവർഷം 26 ശതമാനം അധികമാണെങ്കിലും മഴയുടെ വിതരണം സന്തുലിതമല്ല. ആഗസ്റ്റിൽ പ്രളയത്തിന് കാരണമായ പേമാരി ലഭിച്ചെങ്കിൽ സെപ്റ്റംബറിൽ ഇതുവരെ മഴ പെയ്തിട്ടില്ല. തുലാവർഷം ഭേദപ്പെട്ടതാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിെൻറ ദീർഘനിരീക്ഷണം. ഒക്ടോബർ ആദ്യം മുതൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
22 മുതൽ 25 വരെ തെക്കൻ ജില്ലകളിൽ ശരാശരി മഴ ലഭിക്കുമെന്നും 24ന് ശേഷമായിരിക്കും വടക്കൻ ജില്ലകളിൽ മഴ ലഭിക്കൂവെന്നുമാണ് പ്രവചനം. തുലാവർഷം കൃത്യമായി ലഭിച്ചില്ലെങ്കിൽ കേരളം കടുത്ത ശുദ്ധജലക്ഷാമം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രളയശേഷം കിണറുകളിലെയും നദികളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴുന്ന സവിശേഷ പ്രതിഭാസമാണ് സംസ്ഥാനത്ത് സംഭവിച്ചത്. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ടതായി കുഫോസ് പഠനറിപ്പോർട്ട് പുറത്തുവന്നിരുന്നു. ജലത്തിൽ അമ്ലഗുണം വർധിക്കുകയും ഓക്സിജൻ കുറയുകയുമാണ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.