ആലുവ: വിവാഹ ചടങ്ങുകൾക്കിടയിലും വോട്ടവകാശം കൈവിടാതെ നവവധു. കതിർമണ്ഡപത്തിൽ നിന്ന് പോളിങ് ബൂത്തിലെത്തിയ ആലുവ എടയപ്പുറം സ്വദേശി അഖിലയാണ് വോട്ട് എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യം ജീവിതത്തിലെ നിർണായക നിമിഷങ്ങളിലും മറക്കാതിരുന്നത്.
എടയപ്പുറം ചൊല്ലുങ്കൽ മനോഹരന്‍റെ മകൾ അഖിലയുടെയും ഏഴിക്കര സ്വദേശി ശരത്തിന്‍റെയും വിവാഹമായിരുന്നു ഇന്ന്. ശരത്തിനൊപ്പമാണ് അഖില വോട്ട് ചെയ്യാനെത്തിയത്. എടയപ്പുറം വെള്ളം ഭഗവതി ക്ഷേത്രത്തിലെ താലികെട്ടൽ ചടങ്ങിന് ശേഷം നവവധു നേരെ ചെന്ന് കയറിയത് പോളിങ്ങ് ബൂത്തിലേക്കാണ്. എടയപ്പുറം കെ.എം.സി.എൽ.പി സ്കൂളിലെ 112ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.
അണിഞ്ഞൊരുങ്ങി വോട്ട് ചെയ്യാനെത്തിയ നവദമ്പതികൾക്കായി നീണ്ട ക്യൂവിലുള്ളവരും വഴിമാറിക്കൊടുത്തു. എത്ര തിരക്കുണ്ടെങ്കിലും വോട്ട് ചെയ്യണമെന്ന നിർബന്ധമുണ്ടായിരുന്നുവെന്ന് അഖില പറയുന്നു. ഏഴിക്കര സ്വദേശിയായ ശരതിന് വീടിനടുത്ത് തന്നെയാണ് വോട്ട്. ബി.എ, ബി.എഡ് ബിരുദധാരിയാണ് അഖില. സ്വകാര്യ ബാങ്കിൽ മാനേജരാണ് ശരത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.