കൊച്ചി: കേരളത്തിൽ 1500 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ അവസരം കുറയുമ്പോഴാണ് പലരും വിദേശത്തേക്ക് പോകുന്നത്. യുവാക്കളുടെ കർമശേഷി നാട്ടിൽ വിനിയോഗിക്കാൻ അവസരമൊരുക്കും.
സംസ്ഥാന വ്യവസായ വികസന കോർപറേഷെൻറ (കെ.എസ്.ഐ.ഡി.സി) മൂന്നാമത് യുവ സംരംഭകത്വ ഉച്ചകോടി (യെസ് 2017) കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ വികസനവുമായി ബന്ധപ്പെട്ട പഴയ ആശയങ്ങൾ മാറ്റിമറിച്ച് പുതിയത് കണ്ടെത്തണം. പരമ്പരാഗത രീതികൾ പുതുതലമുറ സംരംഭങ്ങൾക്ക് മാത്രമല്ല നിലനിൽക്കുന്നവക്കും അനുയോജ്യമല്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാലോചിത മാറ്റം കൊണ്ടുവരാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. ചിന്തിക്കുന്ന യുവാക്കൾക്കിടയിലാണ് നൂതന ആശയങ്ങൾ പിറവിയെടുക്കുന്നത്. നൂതന ആശയങ്ങളുള്ള വ്യവസായ സംരംഭങ്ങളാണ് നാടിന് ആവശ്യം. പുതിയ സ്റ്റാർട്ടപ്പുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ചിലതെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. കൃത്യമായ നിർദേശവും ഫണ്ടും ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് മനസ്സിലാക്കാനാകുന്നത്.
പുതിയ ആശയവുമായി വരുന്ന പ്രഫഷനലുകൾ നിരാശരാകേണ്ടിവരില്ല. അവർക്ക് സർക്കാർ സഹായം നൽകും. സ്റ്റാർട്ടപ്പുകൾക്ക് 1500 കോടി കെ.എസ്.ഐ.ഡി.സി നൽകും. കേരളത്തിെൻറ ഭാവി സാമ്പത്തിക സ്രോതസ്സായി മനസ്സിലാക്കുന്ന ഐ.ടി, ടൂറിസം, വ്യവസായ സംരംഭങ്ങൾക്ക് വളരാൻ 1375 കോടി നൽകും. 549 കോടി ഐ.ടി അനുബന്ധ മേഖലക്കും 70 കോടി യുവജന സംരംഭകത്വ പദ്ധതികൾക്കും ടെക്നോളജി ഇന്നവേഷൻ പരിപാടികൾക്കായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്.
സ്റ്റാർട്ടപ്പുകൾക്ക് അടിസ്ഥാനസൗകര്യം, പശ്ചാത്തല വികസനം എന്നിവയും ഉറപ്പാക്കും.
ഐ.ടിക്കപ്പുറം കൃഷി, ആരോഗ്യം, മാലിന്യ നിർമാർജനം തുടങ്ങിയ മേഖലകളിലേക്കുകൂടി യുവാക്കൾ കടന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഡിസറപ്റ്റ്, ഡിസ്കവർ ആൻഡ് ഡെവലപ്മെൻറ്’ (ത്രീ ഡി) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ, ടൈ പ്രസിഡൻറ് രാജേഷ് നായർ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. എം. ബീന, എം. സ്വരാജ് എം.എൽ.എ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.