ചെങ്ങന്നൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാറിന്‍റെയും തീരുമാനത്തോടെ യു.എ.ഇയുടെ 700 കോടി അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്ന പ്രളയ ദുരിതാശ്വാസ സഹായം ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് നന്ദി അറിയിച്ചു. എന്നാൽ, പിന്നീട് സഹായം വേണ്ടെന്ന് വെക്കുകയും ചെയ്തു. ആ തീരുമാനം എന്തുക്കൊണ്ടെന്ന് അറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദി വിദേശ സഹായങ്ങൾ കൈപ്പറ്റിയതാണെന്നും പിണറായി പറഞ്ഞു.
2500 കോടി കേന്ദ്രസംഘം ശിപാര്‍ശ ചെയ്‌തെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇതേതുടർന്ന് പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജിനാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. ഇക്കാര്യത്തെ കുറിച്ച് ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രസർക്കാർ പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വർധനവ് നല്‍കുക, വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്യുക തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രത്തിന്‍റെ മറുപടിയും ലഭിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നൽകുന്ന സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയുടെ ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.