തീരദേശ സംരക്ഷണത്തിന് ഊന്നൽ; അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ

തിരുവനന്തപുരം: തീരദേശ സംരക്ഷണത്തിന് ബജറ്റിൽ പ്രത്യേക ഊന്നൽ നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗം. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കി ദീർഘകാല പരിഹാര പദ്ധതി ആവിഷ്കരിക്കണം. അടിയന്തര പ്രധാന്യമുള്ളവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ തീരത്തെ കടൽ ഭിത്തികളും മറ്റു മാർഗങ്ങളും പുനർനിർമിക്കണം. 40 മുതൽ 70 കിലോമീറ്റർ വരെ തീരത്തുള്ള ഏറ്റവും ദുർബലമായ മിക്ക പ്രദേശങ്ങളും ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും. ഏറ്റവും ദുർബലമായ പ്രദേശങ്ങൾ ആദ്യം അടിയന്തമായി സംരക്ഷിക്കെപ്പടുേമ്പാൾ തീരപ്രദേശത്തിന്‍റെ ഘടനക്ക് ഏറ്റവും അനുയോജ്യമായ സാേങ്കതിക മാർഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷ്യൻ ടെക്നോളജി, ഐ.ഐ.ടി ചെന്നൈ, ഐ.ഐ.ടി പാലക്കാട്, എൻജിനീയറിങ് കോളജുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്ദ്ധ്യം തീരദേശ സംരക്ഷണത്തിന് ഉപയോഗിക്കും.

ആന്‍റി സ്കവർ ലെയറുള്ള ഇരട്ട ലേയേർഡ് ടെട്രപോഡുകൾ, കണ്ടൽക്കാടുകൾ (ടെട്രപോടുകളിൽ), ആന്‍റി-സ്കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ സിസ്റ്റം, ജിയോ-കണ്ടെയ്നറുകൾ, ജിയോ-ട്യൂബുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി തീരദേശ പരിരക്ഷണ നടപടികൾ രൂപകൽപ്പന ചെയ്യും. ഡിസൈൻ അന്തിമമാകുന്നതിന് മുമ്പ് പ്രാദേശിക പങ്കാളിത്തത്തോടെ വിപുലമായ സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷനുകൾ നടത്തും.

അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിക്ക് ഏകദേശം 5300 കോടി രൂപയോളം ചെലവ് വരും. നിലവിൽ, ഏകദേശം 50 കിലോമീറ്ററോളം തീരസംരക്ഷണ പ്രവർത്തനങ്ങൾ കിഫ്ബിയിൽനിന്നുള്ള ധനസഹായത്തോടെ പുരോഗമിക്കുന്നു. ലോക ബാങ്ക്, നബാർഡ്, കിഫ്ബി തുടങ്ങി വിവിധ സ്രോതസ്സുകളിലൂടെ ഈ പദ്ധതിക്കു ധനസഹായം ലഭ്യമാക്കും. ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യ ഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. 2021 ജൂലൈമാസം ഈ പ്രവൃത്തി ടെൻഡർ ചെയ്യാൻ കഴിയും. അതുവഴി അടുത്ത കാലവർഷത്തിനു മുമ്പായി പ്രദേശവാസികൾക്കും ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാകും. നാലുവർഷം കൊണ്ട് ഈ പരിപാടി പൂർത്തിയാക്കും.

കോസ്റ്റൽ ഹൈവേ പദ്ധതിക്കായി 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. രണ്ട് ചെറിയ റീച്ചുകളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൊത്തം 645.19 കിലോമീറ്റർ ദൈർഘ്യത്തിൽ 54.71 കിലോമീറ്റർ ദൈർഘ്യമുളള പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഡ്രോൺ സർവേ ഭാഗങ്ങളിലും പൂർത്തിയായിക്കഴിഞ്ഞു. ഈ പ്രൊജക്ട് മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഇതിനോടൊപ്പം തീരദേശ ഹൈവേയിൽ 25-30 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങളും സ്ഥാപിക്കും. ആവശ്യമായ ഭൂമി വാങ്ങുന്നതിന് കിഫ്ബി അതിന്‍റെ ലാൻഡ് അക്വിസിഷൻ പൂളിൽനിന്ന് ധനസഹായം ലഭ്യമാക്കും. ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ ബിഡിങ്ങിലൂടെ നിക്ഷേപകരെ തിരഞ്ഞെടുക്കും. കിഫ്ബി വഴി 240 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഈ സൗകര്യകേന്ദ്രങ്ങൾ പണിയുവാൻ ഉപയോഗിക്കുന്ന രീതി തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഉറപ്പുവരുത്തും. ഇതുവഴി 1500 കോടി രൂപയിൽ അധികം നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്താരംഭിച്ച തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികൾ ഉൾപ്പെടെ ഏതാണ്ട് 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കുവാൻ കഴിയും എന്ന് കരുതുന്നു. തീരദേശ സംരക്ഷണ പദ്ധതി, തീരദേശ ഹൈവേ പദ്ധതി, വേ-സൈഡ് സൗകര്യ പദ്ധതി എന്നിവ അടങ്ങുന വികസന പാക്കേജ് തീരദേശ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് രണ്ടാം തരംഗത്തിന്‍റെ മൂർധന്യത്തിൽ നിൽക്കുേമ്പാഴാണ് ടൗേട്ട, യാസ് ചുഴലിക്കാറ്റുകളുടെ വരവ്. കേരളം ഇൗ ചുഴലിക്കാറ്റുകളുടെ പാതയിലായിരുന്നുവെങ്കിലും അതിനെ തുടർന്നുണ്ടായ കനത്ത മഴ കേരളത്തിലുടനീളം വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കേരള തീരത്തുണ്ടായ കടലേറ്റവും കടലാക്രമണങ്ങളും തീരദേശ ജനങ്ങളുടെ ജീവിതത്തെ വലിയ ദുരിതത്തിലാക്കി. ഈ സാഹചര്യത്തിൽ കടലാക്രമണത്തിനും മറ്റ് പ്രകൃതി പ്രതിഭാസങ്ങൾക്കും എതിരായി ഇതുവരെ സ്വീകരിച്ച പരിഹാര മാർഗങ്ങളുമായി മുേന്നാട്ടുപോകാൻ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Kerala Budget 2021 Coastal Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.