കൊച്ചി: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ല സഹകരണ ബാങ്കുകളിലുള്ള വായ്പ കുടിശ്ശിക എഴുതിത്തള്ളിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. മൂന്ന് കുടിശ്ശികക്കാർക്ക് കടം തീർക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. പലിശയടക്കം തിരിച്ചുനൽകണമെന്ന വ്യവസ്ഥയിലാണിത്. ജില്ല ബാങ്കുകൾ ലയിക്കുേമ്പാൾ കിട്ടാക്കടമായി വൻ വായ്പകൾ നിലനിൽക്കുന്നത് കേരള ബാങ്ക് രൂപവത്കരിക്കാൻ തടസ്സമാകും. ഇതുകൊണ്ടാണ് പണം നൽകിയതെന്നും സഹകരണ വകുപ്പിലെ അണ്ടർ സെക്രട്ടറി അമൃതലാൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് തൊടുപുഴ ആലക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
റബ്കോ, റബർ മാർക്ക്, മാർക്കറ്റ്ഫെഡ് എന്നിവരുടെ കടം ഒറ്റത്തവണ തീർപ്പാക്കലിെൻറ ഭാഗമായി വീട്ടാൻ 306.75 കോടി രൂപ 2019 മാർച്ചിൽ സർക്കാർ നൽകി. അടക്കേണ്ട പലിശയിൽ 80 ശതമാനം ഇളവ് കണക്കാക്കിയാണ് തിരിച്ചടവിന് പണം നൽകിയത്. 9.5 ശതമാനം വാർഷികപലിശയും 2.5 ശതമാനം പിഴപ്പലിശയും ഉപാധിയായി ചുമത്തി വായ്പയായാണ് പണം നൽകിയത്.
നൽകുന്ന പണത്തിനുപകരം സ്ഥാപനങ്ങൾ സ്ഥാവരസ്വത്ത് സർക്കാറിന് ഇൗടു നൽകണമെന്നാണ് ഉപാധി. തിരിച്ചടക്കൽ പദ്ധതി, തിരിച്ചടവ് ഷെഡ്യൂൾ, ആസ്തി ഇൗടുനൽകൽ തുടങ്ങിയവയിൽ സർക്കാറും സ്ഥാപനങ്ങളും സഹകരണ രജിസ്ട്രാറും ചേർന്ന് ധാരണപത്രം ഒപ്പിടും.
സ്ഥാപനങ്ങളുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സർക്കാറിന് ബാധ്യതയുണ്ടാവില്ലെന്നും ഉപാധിയുണ്ട്. ജില്ല സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്കിന് രൂപംനൽകാൻ 2017 ആഗസ്റ്റ് 31നാണ് നബാർഡ് വഴി റിസർവ് ബാങ്കിന് അപേക്ഷ നൽകിത്. അന്തിമാനുമതിക്ക് നൽകിയ അപേക്ഷ റിസർവ് ബാങ്ക് ഉന്നതരുടെ പരിഗണനയിലാണ്. റബ്കോ ഉൾപ്പെടെയുള്ളവർക്ക് നൽകിയ വായ്പയെത്തുടർന്ന് സ്ഥാവര വസ്തുക്കൾ ഇൗടുനൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടരുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.