കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. ഇന്ന് ഏഴുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 25 ശതമാനത്തിൽ താഴെ പ്രദേശങ്ങളിലാണ് ഇത്തരം ശക്തമായ മഴ ലഭിക്കുക. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ട് ആണ്. ഈ ജില്ലകളിൽ മിതമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്.
ആഗസ്റ്റ് 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. ഈ നാല് ദിവസങ്ങളിലും കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.