കാസർകോട്: കാസർകോട് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നുള്ളിപ്പാടി മുതൽ പുതിയ ബസ് സ്റ്റാൻഡ്- ചന്ദ്രഗിരി ട്രാഫിക് ജങ്ഷൻ വരെ നേരിടുന്ന രൂക്ഷമായ ഗതാഗത സ്തംഭനമാണ് യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെയും ഗതാഗത തടസ്സം നേരിടുന്നത്.
ഉത്സവ, ആഘോഷ കച്ചവട സീസൺ സമയമായാൽ പിന്നെ പറയേണ്ടതില്ല. അതിനിടയിൽ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് ഏതെങ്കിലും ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ ജാഥയോ മറ്റോ കടന്നുപോയാൽ പിന്നെ യാത്രക്കാർ വലഞ്ഞതുതന്നെ. ഇത് കാസർകോട്ടെ ജനങ്ങളും യാത്രക്കാരും അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതിന് പരിഹാരം കാണേണ്ടവർ ഒന്നും കണ്ടില്ലെന്ന ഭാവത്തിൽ മുഖംതിരിച്ചു നിൽക്കുന്നു.
ദേശീയപാത വികസനത്തോടെയാണ് ഇത്രയും രൂക്ഷമായ ഗതാഗത തടസ്സം നഗരത്തിൽ നേരിടേണ്ടി വന്നതെന്ന് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും വ്യാപാരികളും പറയുന്നു. അണങ്കൂരിൽ അടിപ്പാത അനുവദിക്കാത്തത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ദേശീയപാത നിർമാണ സമയത്ത് നിർമാണ കമ്പനി അധികൃതരെയും ജനപ്രതിനിധികളെയും ഈ വിവരം അറിയിച്ചിരുന്നതുമാണ്. വേണ്ട സമയത്ത് ജനപ്രതിനിധികളും നഗരസഭയും ഇടപെടൽ നടത്തിയില്ലെന്ന് ഓട്ടോ തൊഴിലാളികളും വ്യാപാരികളും കുറ്റപ്പെടുത്തുന്നു.
അതിനിടെ ടൗണിലെ മേൽപാലം അണങ്കൂർ വരെ നീട്ടാൻ ദേശീയപാത അതോറിറ്റിക്ക് പദ്ധതി ഉണ്ടായിരുന്നുവെന്നും ഇത് ചിലരുടെ ഇടപെടൽ മൂലം തകിടം മറിയുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. രൂക്ഷമായ ഗതാഗത തടസ്സം നിയന്ത്രിക്കാൻ പുതിയ ബസ് സ്റ്റാൻഡ് മുതൽ ചന്ദ്രഗിരി ട്രാഫിക് ജങ്ഷൻ വരെ കൂടുതൽ പൊലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഒരു രക്ഷയുമില്ല.
സ്കൂൾ തുറക്കുന്നതോടെ ഗതാഗത തടസ്സം ഇതിലും മോശമാകുമെന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്. അതിനിടെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ചെർക്കള ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം നിർത്തുകയാണ്. തലപ്പാടി ഭാഗത്തുനിന്ന് വരുന്ന ബസുകളും പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം നിർത്തുന്നു.
ഇത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. മംഗളൂരുവിലേക്ക് പോകുന്ന ഭൂരിഭാഗം കെ.എസ്.ആർ.ടി.സി ബസുകളും പുതിയ ബസ് സ്റ്റാൻഡിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് കറന്തക്കാട് വഴി നേരിട്ട് മംഗളൂരുവിലേക്ക് പോവുകയാണ്. ഇതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.