സാമൂഹിക വനവത്കരണ വിഭാഗം റോട്ടറി കാഞ്ഞങ്ങാടുമായി സഹകരിച്ച് ബദരിയ ബസാറിൽ കുരുവികൾക്ക് കൂട് ഒരുക്കിയപ്പോൾ
കാസർകോട്: അങ്ങാടികളെ ആശ്രയിച്ച്, കച്ചവടക്കാരുടെ അരുമായായി ജീവിച്ചുപോരുന്ന അങ്ങാടിക്കുരുവികൾക്ക് വംശനാശ ഭീഷണിയുണ്ടെങ്കിലും കാസർകോട് ബദരിയ ബസാർ ഇപ്പോഴും അങ്ങാടിക്കുരുവികളുടെ ആശ്രയ ലോകം തന്നെയാണ്.
ലോക അങ്ങാടിക്കുരുവി ദിനാചരണത്തിന്റെ ഭാഗമായി ഇവയുടെ വാസസ്ഥലങ്ങൾ കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർമാരായ പി. ധനേഷ് കുമാറിന്റെയും, പി. ബിജുവിന്റെയും നേതൃത്വത്തിൽ നടത്തിയ സർവയിലാണ് ബദരിയ ബസാറിൽ ഇപ്പോഴും അങ്ങാടിക്കുരുവികൾ ഏറെയുള്ള കാര്യം ശ്രദ്ധയിൽപെട്ടത്.
ഒരു കാലത്ത് വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും സുലഭമായി കണ്ടിരുന്ന വയാണ് അങ്ങാടി കുരുവികൾ. കാലാവസ്ഥ വ്യതിയാനവും മൊബൈൽ ടവറുകളുടെ റേഡിയേഷനും പ്ലാസ്റ്റിക് ചാക്കുകളുടെയും മറ്റും അമിത ഉപയോഗവും അങ്ങാടിക്കുരുവികളുടെ വംശനാശത്തിന് കാരണമായിട്ടുണ്ടെന്ന് വിവിധ പഠനങ്ങളുണ്ട്.
ലോക അങ്ങാടിക്കുരുവി ദിനാചരണവുമായി ബന്ധപ്പെട്ട് സാമൂഹിക വനവത്കരണ വിഭാഗം റോട്ടറി കാഞ്ഞങ്ങാടുമായി സഹകരിച്ച് കാസർകോട് ബദരിയ ബസാറിൽ കുരുവികൾക്ക് കൂട് ഒരുക്കി അങ്ങാടിക്കുരുവി ദിനം ആചരിച്ചു. കാസർകോട് ബദരിയ ബസാറിൽ നടന്ന ചടങ്ങിൽ ജില്ല വനം മേധാവി കെ. അഷ്റഫ് വ്യാപാരിയായ കെ.എ. അബ്ദുൽ റഹ്മാന് കൂട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ സി.വി. വിനോദ് കുമാർ, കെ. ഗിരീഷ്, സോളമൻ തോമസ് ജോർജ്, കാഞ്ഞങ്ങാട് റോട്ടറി ഭരണസമിതി അംഗങ്ങളായ വിനോദ് മേനച്ചേരിൽ, വി.വി. ഹരീഷ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ പി.സി. യശോദ, കെ.കെ. ബാലകൃഷ്ണൻ, കെ.ആർ. വിജയനാഥ് സംസാരിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗ്രേഡ് എൻ.വി സത്യൻ സ്വാഗതവും വ്യാപാരിയായ ഹനീഫ .കെ.എ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.