കാസർകോട്: സ്കൂളുകള്‍ ലഹരി മുക്തമാക്കാനും ലഹരി വസ്തുക്കളുടെ ഉപയോഗം, വ്യാപനം, കച്ചവടം എന്നിവ തടയുന്നതിനും നടപടികള്‍ ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതിയുമായി രംഗത്ത്. കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ 11 സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുടങ്ങുന്ന പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തില്‍ രണ്ടായിരത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളാണ് തിരഞ്ഞെടുക്കുന്നത്. ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞങ്ങാട്, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്മൂല, ജി.എച്ച്.എസ്.എസ് ഹോസ് ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നീലേശ്വരം, വി.പി.പി.എം.കെ.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, സി.എച്ച്.എസ്.എസ് ചെമ്മനാട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. സ്കൂളുകളിലെ ഇടവേള സമയത്ത് കുട്ടികള്‍ പുറത്ത് പോകുന്നതും ലഹരി മാഫിയയുടെ നിരീക്ഷണത്തിലാവാനുള്ള സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
തിരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരുമായി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ നടപടികള്‍ കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ സ്വീകരിക്കും. കാന്റീന് സൗകര്യമുള്ള സ്കൂളുകളില്‍ കാന്റീനില്‍ തന്നെ പദ്ധതി നടപ്പാക്കാമെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും പദ്ധതി നടപ്പക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.