കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ നെല്ലിത്തറയിൽ യുവാവിനെ മോട്ടോർബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട ശേഷം വടിവാൾ കൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. പ്രതികളായ മനു, അജിത്ത്, നിജീഷ്, അനുരാഗ് എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് ബുധനാഴ്ച രാത്രി പിടികൂടിയത്. കേസിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. കോട്ടപ്പാറ കൊടവലത്തെ ചന്ദ്രനെയാണ് വധിക്കാൻ ശ്രമിച്ചത്.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം കാഞ്ഞങ്ങാടുനിന്ന് വീട്ടിലേക്ക് മോട്ടോർ ബൈക്കിൽ പോകവെ രണ്ട് ബൈക്കുകളിൽ എത്തിയ ആറംഗസംഘം ചന്ദ്രനെ ബൈക്കിൽ നിന്നും തള്ളി താഴെയിട്ടു വാൾ കൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാര്യക്കും മർദനമേറ്റു. ഗൾഫിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു ചന്ദ്രനു നേരെ ആക്രമണം നടത്തിയത്. ചന്ദ്രന്റെ മകനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ഇതേ പ്രതികളിൽപ്പെട്ടവർക്കെതിരെ അമ്പലത്തറ പൊലീസിൽ മറ്റൊരു കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.