കാസർകോട്: നാലുമാസത്തോളം പിന്നിട്ട ഇടവേളക്കുശേഷം കാസർകോട്- മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് ഒന്നുമുതലാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ കർണാടക വിലക്കിയത്. അതിർത്തി കടക്കാൻ കടുത്ത നിബന്ധനകൾ കർണാടക ഏർപ്പെടുത്തിയതിനെ തുടർന്നാണ് അന്തർ സംസ്ഥാന ബസ് സർവിസുകളും നിർത്തിയത്. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ വെള്ളിയാഴ്ച രാവിലെ മുതൽ ഇരുസംസ്ഥാനങ്ങളുടെയും ബസ് സർവിസുകൾ പുനരാരംഭിച്ചു.
72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് വേണമെന്ന നിബന്ധനയും കർണാടക സർക്കാർ പിൻവലിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ ആയിരക്കണക്കിന് പേർക്ക് ആശ്വാസമാണ് തീരുമാനം. കേരളത്തിെൻറ 23 ബസുകൾ വെള്ളിയാഴ്ച രാവിലെ മുതൽ സർവിസ് തുടങ്ങി. പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്കും സർവിസ് ആരംഭിച്ചു.
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ യാത്ര പുനരാരംഭിക്കാൻ ജില്ല ഭരണകൂടവും ജനപ്രതിനിധികളുമെല്ലാം കർണാടകയുമായി ബന്ധപ്പെട്ടിരുന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് മൂന്നുശതമാനത്തിൽ കുറയാതെ സർവിസ് പാടില്ലെന്നായിരുന്നു ദക്ഷിണ കന്നട ജില്ല ഭരണകൂടത്തിെൻറ നിലപാട്. എന്നാൽ, കേരളത്തിൽ കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ ജില്ലയെന്ന നിലക്ക് ഒടുവിൽ കർണാടക നിലപാട് മാറ്റി. വ്യാഴാഴ്ച വൈകീട്ടാണ് ബസുകൾ സർവിസ് നടത്താമെന്ന അറിയിപ്പ് ദക്ഷിണ കന്നട ജില്ലയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതോടെ, വെള്ളിയാഴ്ച രാവിലെ തന്നെ സർവിസുകൾ ആരംഭിക്കുകയും ചെയ്തു.
അതിർത്തി കടക്കാൻ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരുന്നത്. അതിർത്തി കടക്കാൻ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ പോലും കടത്തിവിടാത്ത കർണാടക നിലപാടിനെതിരെ കടുത്ത അമർഷവും ഉയർന്നിരുന്നു. അതിർത്തി കടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഒരാഴ്ച നിർബന്ധിത ക്വാറൻറീനും ഏർപ്പെടുത്തി. പരിശോധിക്കാൻ അതിർത്തിയിൽ കൂടുതൽ സേനയെയും കർണാടക സർക്കാർ നിയമിച്ചതോടെ കാസർകോട്-മംഗളൂരു യാത്ര പൂർണമായും തടസ്സപ്പെട്ടു. ബസുകൾ തലപ്പാടി വരെ സർവിസ് നടത്തി തിരിച്ചുപോവുകയാണ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.