കാഞ്ഞങ്ങാട് : സ്ത്രീകൾക്കും കുട്ടികൾക്കും പകുതി വിലക്ക് ലാപ്ടോപ്, സ്കൂട്ടി, തയ്യൽ മെഷീൻ, സ്കൂൾ കിറ്റ് ഉൾപ്പെടെ വാഗ്ദാനം നടത്തിയ നിക്ഷേപ തട്ടിപ്പിൽ കാസർകോട് ജില്ലയിൽ 200ഓളം പേർ കുടുങ്ങി. മുക്കാൽ കോടിയോളം രൂപയാണ് ഇവർക്കെല്ലാമായി നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ഇക്കണോമിക്സ് ഡെവലപ്മെന്റ് എന്ന സംഘടന വഴി പണം അടച്ച 106 പേർക്ക് ഇനി സാധനങ്ങൾ ലഭിക്കാനുണ്ട്.
41 ലക്ഷം രൂപ അടച്ചതിന്റെ സാധനങ്ങളാണ് കിട്ടാനുള്ളത്. 2023 മുതൽ പണം അടച്ചതിൽ ആയിരത്തോളം പേർക്ക് ആവശ്യപ്പെട്ട സാധനങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
700 തയ്യൽ മെഷീനുകൾ, 161 ലാപ്ടോപ്പുകൾ, അഞ്ച് വാട്ടർ പ്യൂരിഫെയർ, 132 സ്കൂൾ കിറ്റുകൾ എന്നിവയും ആറ് ലക്ഷത്തിന്റെ ജൈവ വളങ്ങൾ മൂന്ന് ലക്ഷത്തിനും ലഭിച്ചു. അവസാനം പണം അടച്ചവർക്കാണ് സാധനങ്ങൾ ലഭിക്കാതെ വന്നത്. മോനാച്ച സോഷ്യൽ ഇക്കണോമിക്സ് ഡെവലപ്മെന്റ് ഡയറക്ടർ രാമകൃഷ്ണൻ മോനാച്ച, ജില്ല പൊലീസ് മേധാവി, ഐ.ജി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.
അനന്തുകൃഷ്ണൻ, അനന്ത കുമാർ, ജസ്റ്റിസ്റ്റ് രാമചന്ദ്രൻ നായർ എന്നിവരെ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയത്. ബദിയഡുക്ക മാർത്തടുക്കയിലെ മൈത്രി എന്ന സംഘടന വഴി അപേക്ഷിച്ച നിരവധി പേർക്കും സാധനങ്ങൾ ലഭിക്കാനുണ്ട്. ലാപ് ടോപ്പിന് വേണ്ടി അടച്ച 535000 രൂപയും മറ്റു സാധനങ്ങൾക്കായി അടച്ച 2092000 രൂപയും ഇവർക്ക് നഷ്ടമായി. 117 ലാപ് ടോപ് 40 ടൂ വീലർ, 46 സ്കൂൾ കിറ്റുകൾ, 180 തയ്യൽ മെഷീനുകൾ, അഞ്ച് വാട്ടർ പ്യുരിഫെയർ എന്നിവ സംഘടന വഴി ഇവർക്ക് ലഭിച്ചിരുന്നു.
മൈത്രിയുടെ പ്രസിഡന്റ് പ്രസാദ് ഭണ്ഡാരിയും സെക്രട്ടറി മുഹമ്മദ് ഷെരീഫും മുഖ്യമന്ത്രി, സംസ്ഥാന, ജില്ല പൊലീസ് മേധാവികൾ എന്നിവർക്ക് പരാതി നൽകി. കാസർകോട് ഹെൽത്ത് ലൈൻ വഴി നിരവധി പേർ ഇതിൽ അംഗമായി പണമടച്ചിരുന്നു. ഇവർക്ക് എല്ലാം സാധനങ്ങൾ ലഭിച്ചിരുന്നു. സംഘടന വഴി അപേക്ഷ നൽകിയവർക്ക് ആർക്കും സാധനങ്ങൾ ലഭിക്കാനില്ലെന്ന് സംഘടനയുടെ ഡയറക്ടർ മോഹനൻ മാങ്ങാട് അറിയിച്ചു. എൻ.ജി.ഒ കോൺഫഡറേഷന്‍ കീഴിലുള്ള ഈ മൂന്ന് ചാരിറ്റി സംഘടനകൾ വഴിയായിരുന്നു സാധനങ്ങൾ വിതരണം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.