മൊഗ്രാൽ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് ഒന്നും പരിഹാരമാവുന്നില്ല. കടലിൽ മത്സ്യസമ്പത്ത് തീരെ ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥാവ്യതിയാനം ഇതിന് കാരണമാകാമെന്നും ഇവർ പറയുന്നു. അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇതരസംസ്ഥാന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും കടലിൽ മീൻ ഇല്ലാത്തതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഡസനോളം ബോട്ടുകളാണ് അധികൃതർ പിടികൂടി പിഴ ഈടാക്കിയത്. നിയമം ലംഘിച്ചുള്ള മീൻ പിടുത്തത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം നവംബറിൽ മത്സ്യത്തൊഴിലാളികൾ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു. ഇതിനുശേഷമാണ് അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. നിരോധിത വലകൾ ഉപയോഗിച്ചും തീരത്തോടു ചേർന്നും ബോട്ടുകൾ മത്സ്യ ബന്ധനത്തിലേർപ്പെടുന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടാതെ പോകുന്നതെന്ന പരാതി നേരത്തെതന്നെ മത്സ്യത്തൊഴിലാളികൾക്കുണ്ട്.
രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിയിൽ തന്നെയാണ്. ഈസ്റ്ററും വിഷുവും പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ കഴിഞ്ഞു പോയതായി സങ്കടത്തോടെ മത്സ്യത്തൊഴിലാളികൾ പറയുന്നു. മീൻ ചാകരയുടെ സമയത്താണ് ഇത്തരത്തിൽ വറുതി നേരിട്ടത്. ഇനി മേയ് കൂടി കഴിഞ്ഞാൽ കാലവർഷമാരംഭിക്കും. പിന്നെ കടലിൽ പോകാനാവാതെ വരും. ഒപ്പം ട്രോളിങ് നിരോധനവും. എല്ലാംകൊണ്ടും കഴിഞ്ഞ ഒരുവർഷമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യതയില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പഴകിയ മീനുകളാണ് ഐസുകൾ ചേർത്തും പൊടികൾ ചേർത്തും മാർക്കറ്റുകളിലെത്തുന്നത്. ഇതിനാകട്ടെ നല്ല വിലയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.