റൂബി
കാസർകോട്: കേന്ദ്ര സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിനി ഒഡിഷ സ്വദേശിനി റൂബി പട്ടേലിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണം നടന്ന് ഒരു വർഷത്തിലേറെയായിട്ടും ഫോറൻസിക് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
സർവകലാശാല ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ഹിന്ദിയിലും താരതമ്യ സാഹിത്യത്തിലും ഗവേഷകയായ റൂബിയെ (27) ഏപ്രിൽ രണ്ടിന് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസ് തുടരുന്നതിൽ സർവകലാശാലയും പൊലീസും ഗൗരവം കാണിച്ചില്ല.
സർവകലാശാല ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിലുകൾക്ക് മറുപടി ലഭിച്ചില്ല -ഝാർഖണ്ഡ് ഹസാരിബാഗിലെ ഐ.സി.എ.ആറിൽ ശാസ്ത്രജ്ഞയായ റൂബിയുടെ സഹോദരി ഡോ. ആശാറാണിയും ഭർത്താവ് ഡോ. കുലേശ്വര്‍ പ്രസാദ് സാഹുവും പറഞ്ഞു. റൂബിയുടെ പിഎച്ച്.ഡി ഗൈഡ് പ്രഫ. തരു എസ്. പവാർ തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യക്തിപരവും തൊഴിൽപരവുമായ സമ്മർദത്തിന് വിധേയമാക്കുകയും ചെയ്തു.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സി.ബി.ഐ അന്വേഷണം ശിപാർശ ചെയ്ത് സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വൈസ് ചാൻസലർ പ്രഫ. സിദ്ദു പി. അൽഗൂരിനോട് വിഷയം ഉന്നയിച്ചിട്ടുണ്ട്. കോറിഡോർ കാമറകളിൽനിന്നോ പിഎച്ച്.ഡി ഗൈഡിന്റെ ചേംബറിൽനിന്നോ ഉള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാതെയാണ് കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയത്. ബേക്കൽ പൊലീസ് അവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയുടെ ഫോറൻസിക് പരിശോധന പോലും ആരംഭിച്ചിട്ടില്ല.
മൂന്ന് തവണ യു.ജി.സി-നെറ്റ് പാസാകുകയും 2023ൽ ദേശീയ ഒ.ബി.സി ഫെലോഷിപ് നേടുകയും ചെയ്തിട്ടും റൂബി അക്കാദമിക് കഴിവുള്ളവളല്ലെന്ന് ഗൈഡ് തെറ്റായ അവകാശവാദം ഉന്നയിച്ചു. ഇക്കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണം. ജില്ല പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചതായും ആശാറാണിയും പ്രസാദ് സാഹുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.