ടൂറിസം വികസനത്തിനായി കാത്തിരിക്കുന്ന ചെമ്പിരിക്ക ബീച്ച്
കാസർകോട്: ഏറെനാളത്തെ മുറവിളിക്കൊടുവിൽ നാട്ടുകാർക്ക് പ്രതീക്ഷ നൽകി ചെമ്പിരിക്ക ബീച്ചിൽ കലക്ടർ അർജുൻ പാണ്ഡ്യന്റെ സന്ദർശനം. ജില്ലയിലെ ഏറെ ആകർഷകവും മനോഹരവുമാണ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചെമ്പിരിക്ക ബീച്ച്. ഇവിടം വിനോദസഞ്ചാര വികസനത്തിനായി നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടുവരുന്നതുമാണ്.
കടലിനോട് ചേർന്നുള്ള പാറക്കല്ലുകളാണ് ചെമ്പിരിക്ക ബീച്ചിന്റെ ആകർഷണം. രണ്ടു കിലോമീറ്ററോളം നീളുന്ന മനോഹരതീരം. ദിവസേന നൂറുകണക്കിനാളുകളാണ് ബീച്ചിലെത്തുന്നത്. പാറക്കല്ലുകൾക്ക് ഇരുഭാഗങ്ങളിലുമായി പരന്നുകിടക്കുന്ന കടൽ മനോഹര കാഴ്ചയാണ്.
ചെമ്പിരിക്ക ബീച്ചിലെ കല്ലുമ്മക്കായ രുചിക്കാനെത്തുന്നവരും ഏറെയാണ്. ഒപ്പം സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യവും നാട്ടുകാർ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ബേക്കൽ ബീച്ച് കഴിഞ്ഞാൽ ഏറെ ടൂറിസം വികസനസാധ്യതയുള്ള ബീച്ച് ചെമ്പിരിക്കയാണ്. അതുകൊണ്ടുതന്നെയാണ് ബീച്ചിന്റെ സൗന്ദര്യവത്കരണത്തിനായി ടൂറിസം വകുപ്പ് ഡയറക്ടർ വികസനപദ്ധതികൾ പ്രഖ്യാപിക്കുകയും ഭരണാനുമതി നൽകുകയും ചെയ്തിട്ടുള്ളത്. മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ചെമ്മനാട് ഗ്രാമപഞ്ചായത്തും ചെയ്യുമെന്ന് കലക്ടറെ അറിയിച്ചിട്ടുണ്ട്.
തീരദേശ നിയന്ത്രണമേഖലയുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ നീങ്ങിയാൽ പദ്ധതിപ്രവർത്തനം വേഗത്തിലാകും. ഇതിനായി കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിനോദസഞ്ചാരികൾക്കായുള്ള വിപുലമായ പാർക്കിങ് സൗകര്യം, ആധുനിക ശുചിമുറി, റോഡിനോട് ചേർന്ന് നടപ്പാത, ഇരിപ്പിടം, രാത്രികാലങ്ങളിൽ സന്ദർശകർക്ക് ബീച്ചിൽ ചെലവഴിക്കാൻ ലൈറ്റിങ് സൗകര്യം, ലഘു ഭക്ഷണശാല, പ്രവേശനകവാടം എന്നിവ വികസനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കലക്ടറുടെ സന്ദർശനത്തോടെ ടൂറിസം പദ്ധതികൾക്ക് ജീവൻവെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.