എം. മുകുന്ദന്റെ വസതിയിൽ നടന്ന സെൽഫ് എന്യൂമറേഷൻ നടപടി
മാഹി: രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി നടപ്പാക്കുന്ന സെൽഫ് എന്യൂമറേഷൻ പദ്ധതിയുടെ മാഹി തല ഉദ്ഘാടനം മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ എം. മുകുന്ദൻ തന്റെ വസതിയിൽ നടന്ന സെൽഫ് എന്യൂമറേഷൻ നടപടിയിൽ പങ്കെടുത്തു. ഇതോടൊപ്പം എം. മുകുന്ദനെ റീജനൽ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. ചടങ്ങിനിടെ എം. മുകുന്ദന്റെ പ്രശസ്ത കൃതിയായ ‘ഓൺ ദ ബാങ്ക്സ് ഓഫ് ദ മയ്യഴി’ എന്ന ഇംഗ്ലീഷ് വിവർത്തന പുസ്തകം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടം ജൂൺ ഒന്നുമുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ സ്മാർട്ട്ഫോണിലെ ആപ് വഴി ശേഖരിക്കും. വീടുകളുടെ പട്ടിക തയാറാക്കലും ഭവന സെൻസസുമാണ് ആദ്യഘട്ടത്തിൽ നടത്തുക. വീടിന്റെ സ്ഥിതി, മേൽക്കൂരയുടെ സ്വഭാവം, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
ഇതിന് മുമ്പായി പൊതുജനങ്ങൾക്ക് പോർട്ടൽ വഴി സ്വന്തം നിലയിൽ സെൽഫ് എന്യൂമറേഷൻ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പ്രക്രിയ തിങ്കളാഴ്ച മുതൽ 31 വരെയാണ്. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവന സന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതിയാകും.
രണ്ടാം ഘട്ട സെൻസസ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും. ഇതിൽ ജനസംഖ്യാ വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതും ഇന്ത്യൻ നിയമപ്രകാരം സംരക്ഷിതവുമാണെന്ന് അധികൃതർ അറിയിച്ചു. സെൻസസ് ചാർജ് ഓഫിസറും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ, സെൻസസ് ചാർജ് ക്ലാർക്ക് അബ്ദുള്ള നഷീദ്, പുതുച്ചേരി സെൻസസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്. അമ്പിളി, എ. അഹിന ദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.