കാസർകോട്: അനന്തപുരം വ്യവസായ പാർക്കിലെ സ്ഥാപനങ്ങളിൽനിന്ന് ദുർഗന്ധം വമിക്കുകയാണെന്ന് പ്രദേശവാസികളിൽനിന്ന് പരാതിയുണ്ടായാൽ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ചലനശേഷി നഷ്ടപ്പെട്ട കുമ്പള സ്വദേശി സമർപ്പിച്ച പരാതിയിലായിരുന്നു നടപടി. 2024 മേയ് 15ന് മനുഷ്യാവകാശ കമീഷൻ നൽകിയ ഉത്തരവിൽ രണ്ടുമാസത്തിനുള്ളിൽ ദുർഗന്ധമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ദുർഗന്ധത്തിന് ശമനമില്ലെന്ന് പരാതിക്കാരൻ വീണ്ടും കമീഷനെ അറിയിക്കുകയായിരുന്നു. എൻവയോൺമെന്റൽ എൻജിനീയറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
റെഡ് കാറ്റഗറിയിലാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമീഷനെ അറിയിച്ചു. ദുർഗന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ശാസ്ത്രീയ മാനദണ്ഡങ്ങൾ തയാറാക്കിയില്ലെന്നും ദുർഗന്ധം ശമിക്കുന്നതിന് ഏർപ്പെടുത്തിയ ബയോഫിൽട്ടർ, കണ്ടൻസർ മുതലായവ പ്രവർത്തിക്കാത്തത് ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യവസായ യൂനിറ്റിലെ സ്ഥാപനങ്ങൾ നിലവിലുള്ള കുറവുകൾ പരിഹരിച്ചെന്നും പരാതികൾ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.