വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും
രക്ഷകരായ കനിവ് 108 ആംബുലൻസ് ജീവനക്കാർ
കാസർകോട്: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ഝാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഝാർഖണ്ഡ് സ്വദേശിയും കാസർകോട് ഉപ്പള ഗേറ്റിനു സമീപം താമസിക്കുകയും ചെയ്യുന്ന റിസ്വാന്റെ ഭാര്യ നസിയ (26) യാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നസിയക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് റിസ്വാൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് ജീവനക്കാരൻ ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.എസ്. അനുരൂപ് എന്നിവർ ഉടൻ സ്ഥലത്തെത്തി.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനുരൂപിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ നസിയയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഒമ്പത് മണിയോടെ അനുരൂപിന്റെ പരിചരണത്തിൽ നസിയ കുഞ്ഞിന് ജന്മം നൽകി. അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. ഹർഷിത് ഉടൻ ഇരുവരെയും മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.