റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണം കുമ്പള: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയാണ് ഷിറിയ എന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുകയാണ് തിങ്കളാഴ്ച പുലർച്ചയുണ്ടായ കാറപകടം. കാഞ്ഞങ്ങാട് ചിത്താരിയിൽനിന്ന് പുത്തൂരിലേക്ക് ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. എതിരെവന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് കാർ അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിത്താരി വാണിയമ്പാറ ഉദയഗിരി ഹൗസിൽ രമേശിന്റെ മകൻ നിതേഷ് പിന്നീട് മരിച്ചിരുന്നു. ഇയാളുടെ സഹോദരൻ ശ്രാവൺ (14), സുഹൃത്ത് അക്ഷിത് (25) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ദേശീയപാതയിൽ കാലങ്ങളായി നിരവധി അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്ന പ്രദേശമാണ് ഷിറിയ. ഓണന്ത മുതൽ പെട്രോൾ പമ്പുവരെയുള്ള 200 മീറ്റർ റോഡിൽ അപകടത്തിൽ ഇതിനകം നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്. നിലവിൽ ആറുവരിപ്പാതയുടെ പണി നടക്കുന്നതിനാൽ റോഡരികുകൾ മണ്ണു നീക്കം ചെയ്ത് കുഴിയായിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് രാത്രി റോഡ് ശരിയാംവിധം മനസ്സിലാകുന്നില്ല എന്ന പ്രശ്നവുമുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിനകം കുറെയധികം അപകടങ്ങൾ സംഭവിച്ച പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡുപോലും അധികൃതർ സ്ഥാപിച്ചിട്ടില്ല. നേരത്തെ ഓണന്തയിൽ സ്ഥാപിച്ച വേഗത നിരീക്ഷണ കാമറ കണ്ണടച്ചിട്ട് വർഷങ്ങളായി. പുതിയ റോഡ് വരുന്നതോടെ അപകടങ്ങൾക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.