കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസുകൾ വീണ്ടും പണിമുടക്കി

കാഞ്ഞങ്ങാട്: ചെറുപനത്തടി സെന്‍റ്​ മേരീസ് കോളജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ബുധനാഴ്ചയും പണിമുടക്കി. വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കാതെ പ്രശ്‌ന പരിഹാരമില്ലെന്ന് ബസുടമകൾ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിലാണ്. ചെറുപനത്തടി സെന്റ് മേരീസ് കോളജിലെ വിദ്യാർഥികൾ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചെന്നാരോപിച്ചാണ് സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാർഥിനിയുടെ കാൽ ബസിന്റെ വാതിലിൽ കുടുങ്ങി വിരലിന് മുറിവേറ്റിരുന്നു. മുറിവേറ്റ വിവരം വിദ്യാർഥിനി യാത്രക്കിടെ വീട്ടുകാരോട് ഫോണിലൂടെ പറയുന്നതു കേട്ട് ഒരു ബസ് തൊഴിലാളി പെൺകുട്ടിയോട് മോശമായ ഭാഷയിൽ പ്രതികരിച്ചിരുന്നതായി വിദ്യാർഥികൾ പറയുന്നു. ഇക്കാര്യവും പെൺകുട്ടി വീട്ടുകാരോട് വിളിച്ചറിയിക്കുകയും ഇരിയയിൽ വെച്ച് നാട്ടുകാർ ഇത് ചോദ്യം ചെയ്തതുമാണ്. ഇതെതുടർന്ന് ബസ് തൊഴിലാളികൾ കഴിഞ്ഞ ദിവസം കോളജ് സ്റ്റോപ്പിൽ വെല്ലുവിളിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് വിദ്യാർഥികൾ ചെറുപനത്തടി കോളജ് സ്റ്റോപ്പിൽ ബസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ വിദ്യാർഥികൾ മർദിച്ചതായി കാണിച്ച് ബസ് തൊഴിലാളികൾ രാജപുരം പൊലീസിൽ പരാതി നൽകി. പ്രശ്നമുണ്ടായ ബസ് തടഞ്ഞതോടെ പിറകെയെത്തിയ മുഴുവൻ സ്വകാര്യ ബസുകളും ഓട്ടം നിർത്തി മിന്നൽ പണിമുടക്കിലേർപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.