ജനങ്ങളുമായി യുദ്ധംചെയ്ത്​ കെ-റെയിൽ പദ്ധതി നടപ്പാക്കില്ല -കോടിയേരി

കാഞ്ഞങ്ങാട്: ജനങ്ങളുമായി യുദ്ധം ചെയ്‌തല്ല കെ-റെയിൽ പദ്ധതി നടപ്പാക്കുകയെന്ന്​ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കല്യോട്ട് പുനർനിർമിച്ച പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യു​കയായിരുന്നു അദ്ദേഹം. ജനങ്ങളുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗെയിലിനെതിരെയും ദേശീയപാത വികസനത്തിനെതിരെയും സമരം ഉണ്ടായില്ലേ. നല്ല നിലയിൽ നഷ്‌ടപരിഹാരം നൽകി പദ്ധതി നടപ്പാക്കിയില്ലേയെന്നും കോടിയേരി ചോദിച്ചു. കോൺഗ്രസ്‌ നേതാവ്‌ ഇളക്കിയെടുക്കുന്ന കുറ്റി ബി.ജെ.പി നേതാവ്‌ എടുത്തുമാറ്റുന്ന സമരമാണ് കെ-റെയിൽ സമരം. യു.ഡി.എഫ്‌ സർക്കാർ കൊണ്ടുവന്ന ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയെ അന്ന്‌ ഇടതുപക്ഷം എതിർത്തിട്ടില്ല. അത്‌ വരട്ടെ എന്നാണ്‌ നിലപാടെടുത്തത്‌. അതിവേഗ പാതക്കായി ഡി.എം.ആർ.സി വഴി ജപ്പാൻ സർക്കാറിന്‍റെ സഹായത്തോടെ പണം കണ്ടെത്തും എന്നാണ്‌ അന്ന്‌ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്‌. സിൽവർ ലൈനിനേക്കാൽ വലിയ പദ്ധതിയായിട്ടും അതിനെ അനുകൂലിച്ചിരുന്നു. സർവേ നടത്തി കല്ലിടുകയും ചെയ്‌തു. ആ കല്ലൊന്നും ഞങ്ങൾ പറിച്ചെടുത്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. പദ്ധതിക്ക്‌ കല്ലിട്ടെന്നുവെച്ച്‌ ആരും ഭൂമി ഏറ്റെടുക്കാൻ പോകുന്നില്ല. തൃപ്‌തികരമായ നഷ്‌ടപരിഹാര തുക നൽകി മാത്രമേ ഏറ്റെടുക്കൂ. സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ ചേര്‍ന്ന് ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റംഗം വി.വി. രമേശന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിരാമന്‍, പി. അപ്പുക്കുട്ടന്‍, ഇ. പത്മാവതി, കെ. മണികണ്ഠന്‍, എം. പൊക്ലന്‍, ഏരിയ സെക്രട്ടറിമാരായ എം. അനന്തന്‍, മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ബാലകൃഷ്ണന്‍ സ്വാഗതവും എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.