യുക്രെയ്നിൽനിന്ന് റുമേനിയയിലേക്ക് കാൽനട യാത്ര; ആശ്വാസ തീരത്ത്​ നിദയും

നീലേശ്വരം: ബോംബിന്‍റെയും വെടിയൊച്ചകളുടെയും മുഖത്തുനിന്ന് ആശ്വാസതീരത്ത് എത്തിയ സന്തോഷത്തിലാണ് യുക്രെയ്നിൽ മെഡിക്കൽ പഠനത്തിനുപോയ നീലേശ്വരം കോട്ടപ്പുറത്തെ നിസാർ-സബിത ദമ്പതികളുടെ മകൾ ആമിന നിദ. ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ 2021 ഡിസംബർ 13നാണ് ഇവർ യുക്രെയ്നിലേക്ക് വിമാനം കയറിയത്. വിനീഷ്യ നാഷനൽ പിറോഗോ മെഡിക്കൽ യൂനിവേഴ്സിറ്റിയിലാണ് സീറ്റ് ലഭിച്ചത്. യുദ്ധം ആരംഭിച്ചതോടെ മറ്റ് കുട്ടികൾക്കൊപ്പം യൂനിവേഴ്സിറ്റി സുരക്ഷിത താവളത്തിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. പിന്നീട് ആമിന നിദയടങ്ങുന്ന 300ഓളം ഇന്ത്യക്കാർ കൊടും തണുപ്പിൽ ലഗേജുമായി അയൽ രാജ്യമായ റുമേനിയയുടെ അതിർത്തിയിലേക്ക് കാൽനടയായി യാത്രതിരിച്ചു. ഇതിൽ 57 മലയാളി പെൺകുട്ടികളും ഉണ്ടായിരുന്നു. എട്ട് മണിക്കൂർ കാൽനടയാത്രക്ക്​ ഒടുവിൽ തളർന്ന് അവശരായി റുമേനിയൻ അതിർത്തിയിൽ. രാത്രി 12 മണിക്ക് എത്തിയശേഷം അവിടെ തന്നെ കിടന്നുറങ്ങി. അതിർത്തി കടക്കാനുള്ള മറ്റ് രാജ്യക്കാരുടെ തിരക്കിനൊപ്പം വീണ്ടും നീണ്ട ക്യൂവിൽ. ഒടുവിൽ അതിർത്തിയിലെ പരിശോധന കഴിഞ്ഞ് റുമേനിയയിൽ എത്തി. അവിടെ റുമേനിയൻ സർക്കാർ അഭയാർഥികൾക്കായി പ്രത്യേകം ടൻെറ് കെട്ടി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയത് ആശ്വാസമായെന്ന് ആമിന നിദ പറഞ്ഞു. റുമേനിയൻ സർക്കാർ തങ്ങളുടെ രാജ്യത്ത് എത്തിയവർക്ക് വെള്ളവും ഭക്ഷണവും നൽകി. റുമേനിയയിൽ എത്തിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് അറിയിപ്പോ മറ്റ് നിർദേശങ്ങളോ ലഭിക്കാത്തത് ഇവരെ നിരാശരാക്കി. എംബസിയുടെ അറിയിപ്പ് കിട്ടിയാൽ മാത്രമേ 300 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിന് നാട്ടിലേക്ക് മടങ്ങുവാൻ പറ്റൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.