ഒരു സാഹിത്യകൃതി സ്നേഹാദരത്തോടെ വിളക്കുവെച്ച് വായിക്കുന്ന നാടാണ് കേരളം. ആ കൃതി തുഞ്ചത്ത് എഴുത്തച്ഛെൻറ അധ്യാത്മരാമായണവുമാണ്. കഷ്ടപ്പാടിെൻറ കർക്കടക മാസത്തിൽ രാമായണപാരായണം നടത്തുന്നത് പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള ആത്മബലം പകരുന്നു എന്നാണ് വിശ്വാസം. അപ്പോൾ എങ്ങനെയാണ് രാമായണ വായന മനുഷ്യരിലേക്ക് ആത്മശക്തി പകരുന്നത് എന്ന് ചോദിക്കാം. ശ്രീരാമൻ എന്ന കഥാപാത്രത്തിൽനിന്ന് കനിഞ്ഞുകിട്ടുന്ന സദ്ഗുണസമ്പത്തുകൊണ്ടുതന്നെ എന്ന് ഉത്തരം.
ഇന്ത്യാമഹാരാജ്യത്തിലെ അവതാരമായി (പ്രവാചകനായി) കണക്കാക്കപ്പെടാവുന്ന മഹാത്്മാവാണല്ലോ രാമായണ കഥാപാത്രമായ ശ്രീരാമൻ. തെറ്റിവായനകളിൽ നിന്നും വികൃതവത്കരണങ്ങളിൽ നിന്നും അദ്ദേഹത്തെ വിമോചിപ്പിക്കാനായി വിവിധ രാമകഥകളിൽനിന്നുള്ള ചില ഉജ്ജ്വലമുഹൂർത്തങ്ങൾ അവതരിപ്പിക്കട്ടെ. പിതാവിെൻറ പ്രതി സാക്ഷാത്കരിക്കാനായി ശ്രീരാമൻ വനവാസത്തിന് ഇറങ്ങിത്തിരിച്ച സന്ദർഭം. അദ്ദേഹത്തെ മടക്കിവിളിക്കാൻ സഹോദരൻ ഭരതൻ ഓടിക്കിതച്ച് കൊടുങ്കാട്ടിലേക്ക് ചെല്ലുകയാണ്. ഭരതനെ ദൂരെ നിന്ന് കണ്ടപ്പോഴേക്കു തന്നെ നാട്ടിൽ ചാർവാകന്മാർക്ക് സുഖമല്ലേ എന്നാണ് രാമൻ തിരക്കിയത്. അന്നത്തെ ജനസംഖ്യയിൽ ഒരു ശതമാനംപോലും ചാർവാകർ ഉണ്ടായിരിക്കുകയില്ല. അപ്പോൾ ഓർക്കുക, ന്യൂനപക്ഷസംഹാരകനല്ല, ന്യൂനപക്ഷസംരക്ഷകനാണ് ശരിയായ ശ്രീരാമൻ.
വനവാസത്തിന് പുറപ്പെട്ടിറങ്ങിയ ശ്രീരാമെൻറ പിറകെ ഞങ്ങളും കൂടെയുണ്ടെന്നുപറഞ്ഞ് വലിയൊരു ജനക്കൂട്ടം അനുഗമിച്ചിരുന്നു. കാടിെൻറ അതിർത്തിയിൽവെച്ച് അവരെ തിരിച്ചയക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പുരുഷന്മാരേ, സ്ത്രീകളേ, നിങ്ങൾ എല്ലാവരും മടങ്ങിപ്പോകൂ എന്ന് കൽപിച്ചു. വനവാസം കഴിഞ്ഞ രാമൻ അയോധ്യയിലേക്ക് വരുമ്പോൾ വനാതിർത്തിയിൽ ഒരുപറ്റം മനുഷ്യർ മുഷിഞ്ഞ് പൊടിമൂടി കാത്തുനിൽക്കുന്നുണ്ട്. എന്താണ് നിങ്ങൾ ഇവിടെയെന്ന് അദ്ദേഹം ചോദിച്ചപ്പോൾ വനവാസാരംഭത്തിൽ താങ്കളെ അനുഗമിച്ചവരാണ് ഞങ്ങൾ, പുരുഷന്മാരോടും സ്ത്രീകളോടുമല്ലേ അങ്ങ് തിരിച്ചുപോകാൻ പറഞ്ഞത് ഞങ്ങൾ രണ്ടിലും പെടാത്തവരാണ് എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ ഓർക്കുക, ലൈംഗിക ന്യൂനപക്ഷങ്ങളുടെപോലും സ്നേഹാദരം പിടിച്ചുപറ്റിയ വിശാലഹൃദയനായിരുന്നു, ഏകപക്ഷീയ മുഷ്ക്കനേ ആയിരുന്നില്ല ശ്രീരാമൻ.
പരിശുദ്ധയായ പ്രിയപത്നിയെ പരിത്യജിച്ചതിന് ആവോളം പഴികൾ കേട്ടവനാണല്ലോ ശ്രീരാമൻ. പ്രജകളുടെ ഹിതത്തിന് പൂർണമായും വഴങ്ങുക എന്ന പ്രജാധിപതിയുടെ കടമ നിർവഹിക്കുമ്പോഴും സീതാ പരിത്യാഗത്തിെൻറ പേരിൽ ഒടുങ്ങാത്ത ഹൃദയവേദന അദ്ദേഹം അനുഭവിച്ചിരുന്നു. ആ പാപത്തിനുള്ള പ്രായശ്ചിത്തമായി ജീവിതാവസാനം വരെ രാമൻ ഒരു സുഖഭോഗങ്ങളും അനുഭവിച്ചിരുന്നില്ല. മരപ്പലകയിൽ ദർഭപ്പുല്ല് വിരിച്ച് ശവംപോലെയാണ് രാജകൊട്ടാരത്തിൽ കിടന്നുറങ്ങിയിരുന്നത്. അപ്പോൾ ഓർക്കുക, ആത്മവിമർശനത്തിെൻറയും പ്രായശ്ചിത്തത്തിെൻറയും ഹൈന്ദവതത്ത്വപ്രയോക്താവായിരുന്നു ശ്രീരാമൻ, ഒരിക്കലും മനഃസാക്ഷിക്കുത്തില്ലാത്ത, ഞാൻ മാത്ര ശരിക്കാരനായിരുന്നില്ല. ഇതു കൊണ്ടെല്ലാം എെൻറ രാമായണം രാമനെ ഏറ്റവും നീതിമാനും കരുണാമയനുമായി വായിച്ചെടുക്കാനുള്ളതാണ്. ആ വായന ഇന്നത്തെ അടിയന്തരമായ രാഷ്ട്രീയ ആവശ്യം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.