ആലുവ : കര്‍ക്കടക വാവ് ബലി ഞായറാഴ്ച .ശിവരാത്രി കഴിഞ്ഞാൽ പൂർവ്വികന്മാർക്ക് പിതൃതർപ്പണം നടത്താൻ ഏറ്റവും ശ്രെഷ്ടമായ സമയമായാണ് വിശ്വാസികൾ കർക്കിടക വാവിനെ കണക്കാക്കുന്നത്. സംസ്‌ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വാവുബലി ചടങ്ങുകൾ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമേറിയതായി കണക്കാക്കുന്നത് പെരിയാറിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതാണ്. ഇവിടേക്ക് പതിനായിരങ്ങളാണ് എല്ലാ വർഷവും ഒഴുകിയെത്താറുള്ളത്. ഈ വർഷം ഞായറാഴ്ചയാണ് കർക്കടക വാവ്. അതിനാൽ തന്നെ തിരക്ക് വളരെ കൂടുതലായിരിക്കും. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡാണ് മണപ്പുറത്തെ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്.പത്ത് ദേവസ്വം ബോര്‍ഡ് ശാന്തിമാരും സഹായികളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കൂടാതെ 76 ശാന്തിമാര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള അനുമതി ദേവസ്വം ബോര്‍ഡ് നല്‍കും അപകടങ്ങൾ ഒഴിവാക്കാനായി പെരിയാറില്‍ 190 മീറ്ററിലധികം താല്‍ക്കാലിക ബാരിക്കേഡുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ മണപ്പുറം ശുചീകരിച്ചിട്ടുണ്ട്. റൂറൽ ജില്ലയിലെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ , കേരള പൊലീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. മണപ്പുറത്ത് ആംബുലന്‍സ് അടിയന്തിര ചികിത്സ സഹായം എന്നിവ ഏര്‍പ്പെടുത്തും. സുരക്ഷക്കായി എസ്.പിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ അന്നേ ദിവസം ഉച്ചവരെ ഗതാഗതം അനുവദിക്കില്ല. വാവിനോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ നാലു മുതല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. ബലിത്തര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. ശനിയാഴ്ച വൈകീട്ട് മുതല്‍ വാവ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.