കോഴിക്കോട്: വിവാദ വഖഫ് ഭേദഗതി നിയമം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സുപ്രീംകോടതി വിധി പ്രതീക്ഷാജനകമെന്ന് അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു.
വിവാദ വഖഫ് ഭേദഗതി നിയമം ഭാഗികമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്തത്. ഒരാൾക്ക് തന്റെ സ്വത്ത് വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന നിബന്ധനക്കാണ് സ്റ്റേ. വിവാദ വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന മുസ്‍ലിം മത സംഘടനകളുടെ ആവശ്യത്തിലാണ് കോടതി വിധി പറഞ്ഞത്.
ജില്ലാ കലക്ടറുടെ അധികാരം സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുത്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലിം ആയിരിക്കണം. എന്നാൽ മുസ്‍ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സി.ഇ.ഒ ആക്കാം. നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി അറിയിച്ചു. വകുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
കഴിഞ്ഞ മേയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് വര്‍ഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല എന്നിവയും ഹരിജിക്കാർ മുന്നോട്ടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.