കാഞ്ഞങ്ങാട്: കലോത്സവത്തിൽ കലാപ്രതിഭ, തിലക പട്ടങ്ങൾ ഇല്ലാതായിട്ട് ഒന്നര പതിറ്റാ ണ്ട് തികയുന്നു. ആ തീരുമാനത്തിലേക്ക് നയിച്ച തർക്കത്തിലെ കക്ഷികൾ രണ്ടുപേരും കാസർകോ ട്ടുകാരാണ്. 2005ലെ കലാതിലകം ആതിര ആർ. നാഥും അന്ന് ഏറ്റവും കൂടുതൽ പോയൻറ് നേടിയ ശ്രുതി ബി. ചന്ദ്രനും. സ്വന്തം നാട്ടിലെ കലോത്സവത്തിന് ആവേശം പകരാൻ ഇരുവരുമെത്തി. ഒന്നാം വേദിക്ക് സമീപം ഇരുവരും ഉണ്ടായിട്ടും തമ്മിൽ കണ്ടില്ല. തിരൂർ കലോത്സവ വേദിയിൽ കൊമ്പുകോർത്തവർ സ്വന്തം നാട്ടിൽവെച്ച് കൈകൊടുത്ത് സുല്ലിടുന്ന നിമിഷം പലരും ആഗ്രഹിച്ചു. എന്നാൽ, അതുണ്ടായില്ല.
2005ലെ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻറ് പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിനുവേണ്ടി മത്സരിച്ച ശ്രുതിക്കായിരുന്നു. എന്നാൽ, കലാതിലകമായത് ഉദിനൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആതിര ആർ. നാഥാണ്. നൃത്തേതര ഇനത്തിൽ ഒന്നാം സ്ഥാനം ഇല്ലെന്നതിെൻറ പേരിലാണ് ശ്രുതിയെ മറികടന്ന് ആതിര കലാതിലകമായത്. അന്ന് കലോത്സവ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശ്രുതിയുടെയും കൂട്ടുകാരികളുടെയും പരാതി പരിഗണിച്ചാണ് അന്നെത്ത വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ കലോത്സവത്തിൽ കാലതിലകവും പ്രതിഭയും വേണ്ടെന്ന ചരിത്ര പ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ആതിര ഇപ്പോൾ കോവൈ മെഡിക്കൽ കോളജിൽ ഗൈനക്കോളജിയിൽ പി.ജി ചെയ്യുകയാണ്. കോട്ടയത്തെ പഠനകാലത്ത് മെഡിക്കോസ് ഫെസ്റ്റിൽ കലാതിലകമായിരുന്നു. അതിനപ്പുറം കലാമേഖലയിൽ ഇപ്പോൾ കാര്യമായ സാന്നിധ്യമില്ല. അതേസമയം, നൃത്തവേദികളിൽ സജീവമാണ് ശ്രുതി. ചെന്നൈ അഡയാർ കലാക്ഷേത്രയിൽ ഭരതനാട്യത്തിൽ ഉന്നത പഠനത്തിനുശേഷം കണ്ണൂർ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ പി.ജി നേടി. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.