‘കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട’; കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

എറണാകുളം: മോൺസൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി.

ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും സുധാകരൻ പറഞ്ഞു. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലാം ഉത്തരം നൽകും. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെ, ഒരു ആശങ്കയുമില്ല. മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതായി പരാതിക്കാരെ മോൺസൻ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി പരാതിക്കാരിൽനിന്ന് 10 കോടി രൂപ വാങ്ങി. 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൺസന്റെ വീട്ടിൽവച്ചു കെ. സുധാകരൻ ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകിയെന്നും ഈ വിശ്വാസത്തിലാണു മോൺസന് പണം നൽകിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം.

Tags:    
News Summary - K. Sudhakaran appeared before the crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.