കെ. മുരളീധരൻ
തിരുവനന്തപുരം: എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇരുസംഘടനകളും യോജിക്കുന്നത് സാമുദായിക സൗഹൃദത്തിന് നല്ലതാണ്. എന്നാൽ അത് നിയമസഭ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ഒന്നിനോടും യോജിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. സമുദായ നേതാക്കൾ അവരുടെ സമുദായത്തിന്റെ അവകാശത്തെ കുറിച്ച് പറയാൻ സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായി മറ്റ് സമുദായങ്ങളെ അവഹേളിച്ചാൽ അവർ വിമർശിക്കപ്പെടും. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമാക്കിയത് ഞങ്ങളല്ല സി.പി.ഐയാണെന്നും മുരളീധരൻ പറഞ്ഞു.
സമുദായ നേതാക്കൾ പറയുന്നത് അനുസരിച്ചല്ല സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്നത്. അവരുടെ നേതാക്കളെ അധിക്ഷേപിച്ചൽ സമുദായ അംഗങ്ങൾ സഹിച്ചില്ല. പിണറായി വിജയൻ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോൾ ആ സമുദായം പ്രതികരിച്ചു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഭയമില്ല. മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാണാം എന്ന രീതിയിലേക്ക് മാറി കാര്യങ്ങളെന്നും മുരളീധരൻ പറഞ്ഞു.
എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം വന്നോട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇരുസമുദായങ്ങളുമായി കോൺഗ്രസിനും യു.ഡി.എഫിനും നല്ല ബന്ധമാണ്. സമുദായങ്ങളുടെ നിലപാടിൽ യു.ഡി.എഫിൽ തർക്കങ്ങൾ ഇല്ല. സമുദായ നേതൃത്വങ്ങൾക്ക് അർഹമായ ബഹുമാനം കൊടുക്കുന്നതാണ് പാർട്ടിയുടെയും മുന്നണിയുടെയും സമീപനമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.