തിരുവനന്തപുരം: കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന. കെ. മുരളീധരൻ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പൊതുസമ്മതനായ സ്ഥാനാർഥിയായതിനാൽ തന്നെ മുരളിയുടെ പേര് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ ഉയർന്നുകേട്ടിരുന്നു. ഒടുവിൽ വട്ടിയൂർക്കാവിലാണ് അദ്ദേഹം മത്സരിക്കുക എന്നാണ് അറിയുന്നത്.
16ന്കൊച്ചിയില്‍ ചേരുന്ന കെ.പി.സി.സി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കേരളത്തിലെ പ്രചാരണ സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയോഗിച്ചു.
ഡോ. ശശി തരൂര്‍ എം.പിയാണ് വൈസ് ചെയര്‍മാന്‍. ഷാഫി പറമ്പില്‍ എം.പിയാണ് കണ്‍വീനര്‍. പ്രചാരണ സമിതി അംഗങ്ങളായി ഹൈബി ഈഡന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, സി.ആര്‍. മഹേഷ് എം.എല്‍.എ, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരെയും നിയോഗിച്ചു.
പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി ബെന്നി ബഹനാന്‍ എം.പിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് വൈസ് ചെയര്‍മാന്‍, എം.പിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും സമിതി അംഗങ്ങളാണ്.
കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെ.പി.സി.സി അധ്യക്ഷന് പകരം ബെന്നി ബഹനാൻ അധ്യക്ഷനാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.